അഡ്വ. എം.കെ. സക്കീർ
കെ.പി. നൗഷാദലി
മലപ്പുറം ജില്ലയിലെ തുറമുഖ നഗരമായ പൊന്നാനിയിൽ ഇത്തവണ രാഷ്ട്രീയ കടലോരക്കാറ്റ് ശക്തമാണ്.രണ്ട് പതിറ്റാണ്ട് തുടർച്ചയായി സി.പി.എം എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഏകപക്ഷീയ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്നതെങ്കിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
പി.എസ്.സി മുൻ ചെയർമാനും വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സക്കീറിന്റെ സ്ഥാനാർഥിത്വത്തിലും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിന് സ്ഥാനാർഥിത്വം നിഷേധിച്ചതിലും അണികളിൽ രൂപപ്പെട്ട അമർഷം കുറേയൊക്കെ പരിഹൃതമായിരിക്കുന്നു. മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലിയാണ് യു.ഡി.എഫ് സ്ഥാനാർഥി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ വെളിയങ്കോട് പഞ്ചായത്ത് നഷ്ടമായെങ്കിലും മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും തിരിച്ചുവരാനായതിന്റെ നിറഞ്ഞ പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജില്ലയിൽ സി.പി.എമ്മിന്റെ കൈവശമുള്ള ഏക നഗരസഭയായ പൊന്നാനിയിലും യു.ഡി.എഫ് സീറ്റ് വർധിപ്പിച്ചിരുന്നു.
വഖഫ്, പി.എസ്.സി ബോർഡ് ചെയർമാനായിരുന്ന കാലത്ത് എം.കെ. സക്കീർ മികച്ച പ്രവർത്തനം കാഴ്ച വെച്ചെന്ന വിലയിരുത്തലിലാണ് സി.പി.എം.വികസനം മുൻനിർത്തിയാണ് എൽ.ഡി.എഫ് വോട്ടഭ്യർഥിക്കുന്നത്. എന്നാൽ, പൊന്നാനി അഴിമുഖം മുതൽ തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗത്തെ കടൽഭിത്തിയുടെ അഭാവവും കോൾമേഖലയിലെ മാന്ദ്യവും ഉൾപ്പെടെ വികസന മുരടിപ്പ് ഉയർത്തിയാണ് യു.ഡി.എഫ് പ്രചാരണം. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ മനീഷ് ജനകീയവും എസ്.ഡി.പി.ഐ സ്ഥാനാർഥിയായി അൻവർ പഴഞ്ഞിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.