രാജ്യതലസ്ഥാനം സമരക്കടൽ ആകുന്നതിനും എത്രയോ മുൻപ് ഈ രാജ്യത്തോട് പരീക്ഷ ക്രമക്കേടുകളെ കുറിച്ച് രാഹുൽ ഗാന്ധി ഉറക്കെ പറയുന്നുണ്ടായിരുന്നുവെന്ന് റോജി എം. ജോൺ എം.എൽ.എ. കഴിഞ്ഞ 12 കൊല്ലത്തിനിടയിൽ 150ലേറെ ക്രമക്കേടുകൾ നടന്നുവെന്ന് ഈ രാജ്യത്തോട് ആദ്യം പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ആരും ഗൗനിക്കാത്ത സമയത്ത് ഇന്ത്യയിലെ മത്സര പരീക്ഷകളുടെ കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ നൂറുകണക്കിന് വിദ്യാർഥികൾക്കൊപ്പം രാഹുൽ ഗാന്ധി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വീണ്ടും ഡെഹ്റാഡൂണിൽ വിദ്യാർഥികൾക്കൊപ്പം രാഹുൽ ഗാന്ധി നിന്നു. ഇന്ത്യയൊട്ടാകെ 'ഛാത്രോൺ കി ഗൂഞ്ച്' (വിദ്യാർത്ഥികളുടെ മുഴക്കം) എന്ന പേരിൽ സമരപരിപാടികൾ നടത്താൻ കോൺഗ്രസിന്റെ യുവനേതൃത്വത്തോട് ആഹ്വാനം ചെയ്തു. തെരുവിൽ സമരത്തിനിറങ്ങിയ ചെറുപ്പക്കാരെ ക്രൂരമായി മർദിക്കാൻ ഭരണകൂടം തീരുമാനിച്ചാൽ കാഴ്ചക്കാരായി കണ്ട് നിൽക്കാൻ കോൺഗ്രസിന് കഴിയില്ല. ഒടുവിൽ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ തന്നെ തെരുവിലൂടെ വലിച്ചിഴക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നുവെന്ന് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
നീതി നിഷേധിക്കപ്പെടുന്നിടത്ത്, ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്ത് പ്രതിഷേധവുമായി രാഹുൽ ഗാന്ധിയും കോൺഗ്രസും ഉണ്ടാകും. ഭരണകൂട ഭീകരതയെ കോൺഗ്രസ് തെല്ലെങ്കിലും ഭയന്നിരുന്നു എങ്കിൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യം ആകുമായിരുന്നില്ലെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.