കോട്ടയം: ശശി തരൂർ എം.പിക്കെതിരെ വിമർശനവുമായി കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നല്കുന്നവർ മറുപടി പറയണം. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നു. എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ല.
കെ. മുരളീധരൻ തന്നെ പഠിപ്പിക്കേണ്ടെന്നെന്നും നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂർ കോട്ടയത്തെ പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ നാട്ടകം സുരേഷിനെതിരെ കെ. മുരളീധരൻ പ്രതികരിച്ചിരുന്നു. കോട്ടയം ജില്ലയിലെ പരിപാടിയെകുറിച്ച് ശശി തരൂർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
ആയിരക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് പൊലീസിന്റെ തല്ലുംകൊണ്ട് നിൽക്കുന്ന സമയത്താണ് പിണറായിക്ക് പിന്തുണ നൽകാൻ പോയത്, അനുകൂലിക്കുന്നവർ അതിന് മറുപടി പറയണം. ഡി.സി.സി പ്രസിഡന്റിന് ഒരു പരാതി ഉണ്ടെങ്കിൽ അത് മാധ്യമങ്ങളോടല്ല പറയേണ്ടത് പാർട്ടിയിലാണെന്ന് പറഞ്ഞ മുരളീധരൻ ഇപ്പോൾ പറഞ്ഞത് മാധ്യമങ്ങളോടല്ലേ? കെ.പി.സി.സിയോടോ, പ്രതിപക്ഷ നേതാവിനോടോ അല്ലല്ലോ.. മുരളീധരൻ എന്നെ ഇതൊന്നും പഠിപ്പിക്കണ്ട'- അദ്ദേഹം പ്രതികരിച്ചു. അതേസമയം വിവാദങ്ങൾക്കിടെ ശശി തരൂർ പത്തനംതിട്ട ജില്ലയിലും പര്യടനം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.