ആർ.ബി. അനീഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കണ്ടക്ടര്‍ക്കുള്ള പുരസ്‌കാരത്തിന് കെ.എസ്.ആര്‍.ടി.സി വെഞ്ഞാറമൂട് ഡിപ്പോയിലെ ആര്‍.ബി. അനീഷിനെ തെരഞ്ഞെടുത്തു.
കെ.എസ്.ആര്‍.ടി.സിക്ക് മികച്ച വരുമാനം ഉണ്ടാക്കുക, ഹാജര്‍നില, അധിക ജോലി, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, മുതിര്‍ന്ന യാത്രക്കാര്‍ക്ക് നൽകുന്ന പരിഗണന, ഭിന്നശേഷിക്കാരോടുള്ള സമീപനം, ഡ്യൂട്ടിയിലുള്ള കൃത്യത എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച് ഡിപ്പോ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റു ഡിപ്പോകളില്‍ നിന്നും നിരവധി പേർ ശിപാര്‍ശ ചെയ്യപ്പെട്ടിരുന്നു. ഒടുവിലാണ് അനീഷിന് പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന വാട്സ്ആപ് ടിക്കറ്റിങ് സംവിധാനം വ്യാഴാഴ്ച നിലവിൽ വരികയാണ്. എ.ഐയുമായി ബന്ധിപ്പിച്ച വാട്സ്ആപ് നമ്പർ വഴി ചാറ്റ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണിത്. +919447071021 എന്ന നമ്പറിലാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഹായ്, എന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ ചാറ്റ് തുടങ്ങിയാൽ എവിടെ നിന്നാണ്, എങ്ങോട്ടാണ്, ഏത് തീയതിയിലാണ് തുടങ്ങിയ വിവരങ്ങൾ ഓപ്ഷൻ സ്വഭാവത്തിൽ ചാറ്റായി ലഭ്യമാകും. സർവിസ് അന്വേഷണം മുതൽ സീറ്റ് ലഭ്യത, നിരക്ക്, ബോഡിങ് - ഡ്രോപ്പിങ് പോയന്‍റുകൾ, പണമടക്കൽ, ക്യൂ.ആർ കോഡോടുകൂടിയ ഇ-ടിക്കറ്റ് ലഭ്യമാക്കൽ വരെയുള്ള മുഴുവൻ ബുക്കിങ് പ്രക്രിയയും വാട്സ്ആപ് ചാറ്റിൽത്തന്നെ പൂർത്തിയാക്കാം.
ആപ് ഡൗൺലോഡ് ചെയ്യുകയോ റിസർവേഷൻ പോർട്ടൽ സന്ദർശിക്കുകയോ വേണ്ടെന്നതാണ് പ്രത്യേകത. നിലവിലുള്ള റിസർവേഷൻ പ്ലാറ്റ്ഫോമായ www.onlineksrtcswift.com മായി സംയോജിപ്പിച്ചാണ് വാട്സ്ആപ് ബുക്കിങ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത്തരമൊരു സംവിധാനം പൊതുജന സേവനത്തിൽ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സിയെന്ന് അധികൃതർ പറയുന്നു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149 ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.