വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെറ്ററിനറി കോളജിന് പുറത്ത് എം.എസ്.എഫ് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
കൂടുതൽ വിദ്യാർഥി സംഘടനകൾ വിഷയത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. കെ.എസ്.യുവിന്റെയും ഫ്രറ്റേണിറ്റിയുടെയും മാർച്ച് ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് നടത്തിയിട്ടുണ്ട്.
സിദ്ധാർഥന്റെ കേസന്വേഷണത്തിൽ യൂനിവേഴ്സിറ്റി ഉന്നതരുടെ പങ്ക് അന്വേഷണവിധേയമാക്കുക, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർവകലാശാല കവാടത്തിൽ യൂത്ത് ലീഗ് ഉപവാസ സമരം തുടരുകയാണ്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹതയുന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോളജിൽ 13ന് നടന്ന സംഭവത്തിൽ സിദ്ധാർഥൻ മരിച്ച 18ാം തീയതിയാണ് പരാതി നൽകിയതെന്നും സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയല്ല ഇത് നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. അങ്ങനെയാണെങ്കിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ആ പെൺകുട്ടിക്കെതിരെയും നടപടിയെടുക്കണമെന്നാണ് സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെടുന്നത്. സിദ്ധാർഥന് എസ്.എഫ്.ഐ മെംബർഷിപ്പില്ലെന്നും ബന്ധുക്കൾ പറയുന്നു.
അറസ്റ്റിലായ പ്രതിപ്പട്ടികയിലുള്ള 18 പേരിൽ അഞ്ചുപേരും സിദ്ധാർഥനൊപ്പം ഒരേ ബാച്ചിൽ പഠിക്കുന്നവരാണ്. സിദ്ധാർഥനെ മർദിക്കാനും ആൾക്കൂട്ട വിചാരണ നടത്താനും സഹപാഠികളും കൂട്ടുനിന്നത് എന്തുകൊണ്ടാണെന്ന സംശയം ഇനിയും ദൂരീകരിച്ചിട്ടില്ല. വാലൈന്റൻസ് ഡേയുടെ ഭാഗമായി ഫെബ്രുവരി 13ന് വൈകീട്ട് കോളജിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.
സിദ്ധാർഥന്റെ നേതൃത്വത്തിലാണ് പാർട്ടി നിയന്ത്രിച്ചിരുന്നത്. പാർട്ടിക്കിടെ ഒരു പെൺകുട്ടിയുമായി സിദ്ധാർഥൻ ഡാൻസ് കളിച്ചു. ഇത് സീനിയർ വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായാണ് അന്വേഷിച്ച ബന്ധുക്കൾക്ക് അറിയാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.