തിരുവനന്തപുരം: എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയ ചോദ്യം ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച മത്സരം സാമൂഹികശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്ന് മന്ത്രിയുടെ ഓഫിസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ഇതുപോലെ പ്രാദേശിക തലങ്ങളിൽ അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും സാമൂഹികശാസ്ത്ര ക്ലബും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃക്കുകളാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷിച്ച് കണ്ടുപിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.
‘ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്ന പേര് രേഖപ്പെടുത്തിയതാണ് വിവാദമായത്. സംഭവത്തിൽ വിദ്യാർഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് സ്വാതന്ത്ര്യ സമരസേനാനിയെ കുറിച്ചുള്ള ചോദ്യം. മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. ചോദ്യാവലിക്കെതിരെ എം.എസ്.എഫ് പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, സ്വാതന്ത്ര്യദിന ക്വിസുമായി ബന്ധപ്പെട്ട് ഉയർന്ന വി.ഡി. സവർക്കർ വിവാദത്തിൽ കാസർകോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ.ഇ.ഒമാരോട് (അസി. എജുക്കേഷണൽ ഓഫിസർ) റിപ്പോർട്ട് തേടി. കാസർകോട്, കുമ്പള, മഞ്ചേശ്വരം എ.ഇ.ഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം.
വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യോത്തരം എങ്ങനെ ഉൾപ്പെട്ടു എന്ന് പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയാറാക്കിയതെന്നാണ് വിശദീകരണം.
അതേസമയം, ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.കെ.എം. അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ട നടപ്പിലാക്കാനും ചരിത്രസത്യങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.