ചെല്ലാനംകാർക്കിത് ആശ്വാസകാലം ; സന്തോഷം പങ്കുവെച്ച് വി.എൻ. വാസവൻ

 ചെല്ലാനം (കൊച്ചി) : കാലവർഷമെത്തുമ്പോൾ വാർത്തകളിൽ ഇടംപിടിക്കാറുള്ള സ്ഥലങ്ങളിൽ ഒന്നാണ് ചെല്ലാനം . എന്നാൽ ഇത്തവണത്തെ കാലവർഷം ചെല്ലാനംകാർക്ക് ആശ്വാസമായിരുന്നു . കേരളത്തിന്റെ തീരങ്ങളിൽ കടലാക്രമണം രൂക്ഷമാകുന്ന പത്ത് ഹോട്ട് സ്പോട്ടുകളിലായി തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് എറണാകുളം ചെല്ലാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ് .


ടെട്രാപോഡ് ഉപയോഗിച്ച് കൊണ്ടുള്ള പുലിമുട്ടുകളും കടൽഭിത്തിയും ഉൾപ്പെട്ടതാണ് പദ്ധതി. സ്വത്തും സമ്പത്തുമെല്ലാം കടൽ അപഹരിച്ചുകൊണ്ടിരുന്ന ചെല്ലാനത്ത് പുതിയ പദ്ധതി ഫലപ്രദമായി ആവിഷ്കരിച്ച സന്തോഷം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി വി.എൻ. വാസവൻ.


വി.എൻ. വാസവന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ


ചെല്ലാനത്തുകാര്‍ സമാധാനത്തോടെ കിടന്നുറങ്ങുന്ന ആദ്യത്തെ കാലവര്‍ഷക്കാലം എന്ന ആശ്വാസവും സന്തോഷവും പങ്കുവയ്ക്കുന്ന ഒട്ടേറെ കുറിപ്പുകളും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നതാണു രണ്ടുദിവസമായി കാണുന്നത്. ആണ്ടുതോറും എല്ലാ സമ്പാദ്യവും സമാധാനവും കടലെടുത്തുപോകാറുള്ള ഈ നാട്ടുകാരുടെ ഓര്‍മ്മയില്‍ ആദ്യമാണ് ഇങ്ങനെ സുരക്ഷിതമായൊരു മണ്‍സൂണ്‍കാലം. സഹകരണമന്ത്രി എന്ന നിലയില്‍ എനിക്കതു പ്രത്യേകസന്തോഷമാണു പകരുന്നത്. കാരണം, ചെല്ലാനത്തെ തീരസംരക്ഷണപ്രവര്‍ത്തനം ഇത്രയും ഫലപ്രദമായും ഗുണമേന്മയോടെയും സമയബന്ധിതമായും നിര്‍വ്വഹിച്ചുവരുന്നത് ഒരു സഹകരണസ്ഥാപനമാണ് എന്നതുതന്നെ - ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS Ltd.).

കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് നിര്‍മ്മാണം ആരംഭിച്ചത്. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ജൂണ്‍ 11-നു നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുംമുമ്പുതന്നെ സൊസൈറ്റി അവിടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണം ആരംഭിച്ചിരുന്നു. മഴക്കാലത്തിനുമുമ്പു പരമാവധി നീളത്തില്‍ പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ പണി തുടങ്ങിയിരുന്നു. ടെട്രാപോഡ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉള്‍പ്പെടുന്നതാണു പദ്ധതി.

ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരംകൂടിയായ പദ്ധതി ആയിരക്കണക്കായ തീരദേശവാസികള്‍ക്കാണ് ആശ്വാസമരുളുന്നത്. സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാന്‍ ആകുന്നതെല്ലാം ചെയ്യുന്ന സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതജീവിതവും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പുവരുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.

ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) പഠനം നടത്തി തയ്യാറാക്കിയ 344.20 കോടി രൂപയുടെ പദ്ധതിയാണ് ചെല്ലാനത്തു നടപ്പാക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ ഇറിഗേഷന്‍ വകുപ്പു നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണം കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്ള്‍ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ്. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് ഇറിഗേഷന്‍ വകുപ്പിന്റെ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റും.

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുള്ള 17.9 കിലോമീറ്ററില്‍ കണ്ണമാലിവരെയുള്ള 7.32 കിലോമീറ്റര്‍ ആണ് ഒന്നാംഘട്ടം. വിടെ 6.10 മീറ്റര്‍ ഉയരത്തിലും 24 മീറ്റര്‍ വീതിയിലുമാണ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. 2022 ജനുവരി മൂന്നിന് ആരംഭിച്ച നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാകുകയാണ്. ടൂറിസംസാദ്ധ്യത കണക്കിലെടുത്ത് കടലിനോട് അഭിമുഖമായി മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്.

News Summary - vnvasavanfbpost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.