കൊല്ലം: ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ മൊഴി നൽകി ഗണേഷ്കുമാറിന്‍റെ പേഴ്സനൽ സ്റ്റാഫ്. 2011 മുതൽ 13 വരെ ഉമ്മൻചാണ്ടിയുടെ പേഴ്‌സനൽ സ്റ്റാഫായിരുന്ന സുധീർ മലയിലാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴിനൽകിയത്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ സോളാർ കേസ് പ്രതിയുടെ കത്തിൽ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി എഴുതിച്ചേർത്തെന്നാണ് കേസ്. ഇതിൽ നാലാം സാക്ഷിയായാണ് കെ.ബി. ഗണേഷ്കുമാറിന്‍റെ മുൻ പേഴ്സനൽ സ്റ്റാഫ് സുധീർ മലയിൽ മൊഴിനൽകിയത്.
സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും സാക്ഷിമൊഴിയിലുണ്ട്. സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ട്. മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നുവെന്നും മൊഴിയിലുണ്ട്.
ഉമ്മൻചാണ്ടിയെയും യു.ഡി.എഫ്. നേതാക്കളെയും പാഠംപഠിപ്പിക്കും, പെണ്ണുകേസിൽ പ്രതിയാക്കും എന്നെല്ലാം അന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. 2015ൽ ഗണേഷ്‌കുമാർ ഇടതുമുന്നണിയിൽ നിന്നുകൊണ്ട് പത്തനാപുരത്ത് വിജയിച്ചു. സോളാർ കമീഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെട്ടെന്നറിഞ്ഞപ്പോഴാണ് ഗൂഢാലോചന ബോധ്യമായതെന്നും സുധീർ മലയിൽ മൊഴിനൽകി. ഇപ്പോൾ കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് പ്രസിഡന്റാണ് സുധീർ മലയിൽ.
2013ൽ മന്ത്രിസഭയിൽനിന്ന് ഗണേഷ്‌കുമാറിനെ ഒഴിവാക്കണമെന്നുകാട്ടി ആർ. ബാലകൃഷ്ണപിള്ള സ്പീക്കർക്കും മുഖ്യമന്ത്രിക്കും കത്തുനൽകിയിരുന്നു എങ്കിലും ഉമ്മൻചാണ്ടി സംരക്ഷിച്ചിരുന്നു. 2013ൽ ഗണേഷിന്‍റെ ഭാര്യ യാമിനി തങ്കച്ചി മ്യൂസിയം പൊലീസിൽ നൽകിയ ഗാർഹികപീഡനക്കേസ് അറസ്റ്റിന്റെ ഘട്ടമെത്തിയപ്പോഴാണ് 2013 ഏപ്രിൽ രണ്ടിന് ഗണേഷ്‌കുമാറിന് രാജിവെക്കേണ്ടിവന്നത്. ഉമ്മൻചാണ്ടിയുടെ നിർദേശ പ്രകാരം ഈ കേസ് ഒത്തുതീർപ്പാക്കിയത് തൊഴിൽമന്ത്രിയായിരുന്ന ഷിബു ബേബിജോണാണ്. കേസ് ഒത്തുതീർപ്പായതോടെ വീണ്ടും മന്ത്രിയാകാൻ ഗണേഷ്കുമാറിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഇക്കര്യത്തിൽ ഉമ്മൻചാണ്ടിയോട് ഗണേഷ്കുമാറിന് ദേഷ്യമുണ്ടായിരുന്നുവെന്നാണ് ആരോപണം.
സോളാർ കേസ് പ്രതി, മന്ത്രി കെ.ബി. ഗണേഷ്‌കുമാർ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി അഭിഭാഷകൻ സുധീർ ജേക്കബാണ് കേസ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.