കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ പ്രതികരിക്കുന്ന കർഷക സംഘടന കിഫ (കേരള ഇൻഡിപെൻഡൻഡ് ഫാര്‍മേഴ്സ് അസോസിയേഷൻ) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പുറത്തിറക്കും.
വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ കർഷകരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുകയും മലയോര മേഖലകളിലെ കർഷകർ നേരിടുന്ന അവഗണനക്ക് എതിരായി രാഷ്ട്രീയമായി പോരാടുകയുമാണ് തെരഞ്ഞെടുപ്പിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ കിഫ സ്ഥാനാർഥിയെ നിർത്തും. കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ ഇവിടെ സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്. ഇതു കൂടാതെ കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും സ്ഥാനാർഥികളെ നിർത്തും.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കിഫയുടെ തീരുമാനം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയാണ്. കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ പുലർത്തുന്ന നിസ്സംഗതക്കെതിരെയാണ് സംഘടന മത്സരിക്കുന്നത്. കുടിയേറ്റ കർഷകരുടേയും വന്യ മൃഗശല്യം മൂലം പൊറുതി മുട്ടിയ കർഷകർക്കിടയിലും വലിയ സ്വാധീനമുള്ള സംഘടനയാണ് കിഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.