കണ്ണൂർ: നിയുക്ത തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ തനിക്ക് കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി. തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തിയ ഗോവിന്ദനെയും ഭാര്യ രമണിയെയും സ്വീകരിച്ചതിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗോവിന്ദേട്ടനും കുടുംബവുമായിട്ട് എനിക്കും കുട്ടികൾക്കും അടുത്തബന്ധമാണുള്ളത്. അതുകൊണ്ട് എനിക്ക് അവരെ വർഗ്ഗവഞ്ചകരെന്ന് വിളിക്കാൻ കഴിയില്ല. മറ്റുള്ള കാര്യങ്ങൾ എന്റെ വിഷയമല്ലെന്നും അവർ പറഞ്ഞു. കോടിയേരിയോടും കുടുംബത്തോടുമുള്ള സ്നക്മാവുയി എത്തുന്ന ഏവരെയും ചേർത്തുപിടിക്കും.
അടിമയല്ല, തനിക്ക് തന്റേതായ ശരികളുണ്ട്. മറ്റുള്ളവർ എന്ത് പറയുന്നു എന്നുള്ളത് വിഷയമല്ല. വ്യക്തിപരമായിട്ടാണ് ഗോവിന്ദേട്ടനും രമണി ചേച്ചിയും വന്നിരിക്കുന്നത്. ഈ കുടുംബവുമായുള്ള ബന്ധം മറക്കാൻ പറ്റില്ലെന്നും വിനോദിനി പറഞ്ഞു. എന്നാൽ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി.
അതേസമയം, കോടിയേരിയുടെ വീട്ടിലെത്തിയ ഗോവിന്ദനും ഭാര്യയും കോടിയേരിയുടെ മ്യൂസിയവും ഓർമ ചിത്രങ്ങളും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. കോടിയേരിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ഡി.സി.സി ഓഫിസിൽ നടന്ന സ്വീകരണത്തിന് പിന്നാലെയായിരുന്നു സന്ദർശനം.
സി.പി.എം വിട്ടുപോയി യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഗോവിന്ദൻ ഇടതുകോട്ടയായ തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ വൻഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. പാർട്ടിയുമായി പൂർണമായി അകന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്‍റെയും ഭാര്യയുടെയും സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.