വി.ഡി. സതീശൻ
പേഴ്സനൽ സ്റ്റാഫിൽ എൽ.ഡി.എഫ് സർക്കാർ നിയമിച്ചത് 787 പേരെ, യു.ഡി.എഫ് 476 എന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫ് നിയമനവിവാദത്തെ കണക്കുകൾ നിരത്തി തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ സർക്കാർ ഇതുവരെ 476 പേഴ്സനൽ സ്റ്റാഫുകളെ മാത്രമാണ് നിയമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ 787 പേരെയാണ് നിയമിച്ചത്.
എന്നാൽ, മുഖ്യമന്ത്രി അമിതമായി നിയമിച്ചെന്നാണ് വാർത്തകൾ. താൻ ഇതുവരെ 31 പേരെയാണ് പേഴ്സനൽ സ്റ്റാഫായി നിയമിച്ചത്. ഇതിലും കൂടുതൽ പേരെ നിയമിക്കാം. 25 പേരെ സ്റ്റാഫായി മന്ത്രിമാർക്ക് നിയമിക്കാം. നിലവിൽ ഇത്രയും സ്റ്റാഫുകളെ പല മന്ത്രിമാരും നിയമിച്ചിട്ടു പോലുമില്ല.
കഴിഞ്ഞ സർക്കാറിലെ മന്ത്രിമാർ പലരും 26ഉം 28ഉം പേരെയാണ് നിയമിച്ചത്. പിന്നെയുള്ളത് ചീഫ് വിപ്പിന്റെ കാര്യം. കഴിഞ്ഞ സർക്കാറിന്റെ ചീഫ് വിപ്പ് 25 സ്റ്റാഫുകളെയാണ് നിയമിച്ചത്. ഇപ്പോഴത്തെ ചീഫ് വിപ്പ് 16 പേരെ മാത്രമാണ് നിയമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റാങ്ക് പട്ടിക: പി.എസ്.സിയുമായി സംസാരിക്കും
തിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിൽ പി.എസ്.സിയുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിസഭ തീരുമാനം പി.എസ്.സിയിൽ എത്തിയപ്പോഴേക്കും റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. കാലാവധി നീട്ടുന്നതിൽ നിയമപരമായ പ്രശ്നങ്ങളും ഉണ്ട്.
സർക്കാറിന് പി.എസ്.സിയോട് ശിപാർശ ചെയ്യാനുള്ള അധികാരമേയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 18 സ്കൂൾ അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ പി.എസ്.സിയോട് ശിപാർശ ചെയ്യാൻ നേരത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ കാലാവധി നീട്ടാനുള്ള പട്ടികയിൽ ഉൾപ്പെട്ട ഒരു റാങ്ക് പട്ടികക്ക് പകരം പി.എസ്.സി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ സർക്കാർ നീക്കം പാളിയിരുന്നു.
വിരമിച്ചവരെ നിയമിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല
തിരുവനന്തപുരം: സർക്കാർ നിയമനങ്ങളിൽ വിരമിച്ചവർക്ക് നിയമന വിലക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. വിരമിച്ചവരിൽ മികച്ചവർ ഉണ്ടെങ്കിൽ നിയമിക്കും. വിരമിച്ചവരെ നിയമിക്കില്ലെന്ന തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിയറ്ററുകളിൽ സാധനങ്ങൾക്ക് അമിതി വില ഈടാക്കുന്നത് സംബന്ധിച്ച പരാതികളിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഹോട്ടലുകളിലെ പ്രതിസന്ധി പരിശോധിച്ചുവരികയാണെന്നും പുതിയ സർക്കാർ വന്നശേഷമുണ്ടാക്കിയ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തന്നെ പണം നൽകാത്ത പ്രതിസന്ധിയാണ്. കുടുംബശ്രീയെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.