തിരുവനന്തപുരം: കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി എം.എ യൂസുഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരിളോടും കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഓഫ് യു.എ.ഇ ആംഡ് ഫോഴ്സസുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് എന്തു സഹായത്തിനും യു.എ.ഇ സർക്കാർ ഒരുക്കമാണെന്ന് കാബിനറ്റ്-ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി കഴിഞ്ഞദിവസം അറിയിച്ചതായി എം.എ യൂസുഫലി വ്യക്തമാക്കിയിരുന്നു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ നിർദേശാനുസരണം രൂപവത്കരിച്ച സമിതി കർമ്മപദ്ധതികൾ തയാറാക്കുന്നുണ്ട്.
യു.എ.ഇ പ്രസിഡൻറിെൻറ നാമധേയത്തിലുള്ള ഖലീഫ ഫണ്ടിൽ കേരളത്തിനായുള്ള ധനസമാഹരണം ഏറെ പ്രതീക്ഷാപൂർണമായി മുന്നേറുന്നുണ്ട്. ഫണ്ട് സമാഹരണം പൂർത്തിയായ ശേഷം കേന്ദ്രസർക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈമാറും. ഭരണതലത്തിലെ ഉന്നതരും സ്വദേശികളുമെല്ലാം കേരളത്തിന് പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിധി, ഖലീഫ ഫൗണ്ടേഷൻ ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ നിധി എന്നിങ്ങനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതിനകം 18 കോടി രൂപ യൂസുഫലി ഇതിനകം സംഭാവന നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.