തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവും പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കൽ മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് എന്ന് നേരത്തേ പറഞ്ഞത് ഓർമപിശകാണെന്നാണ് വിശദീകരണം. പുറത്തുവന്ന ചിത്രം എപ്പോഴത്തേതാണ് എന്ന് ഓർക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്ത് തവണ പോയാലും അത് തുറന്നുപറയാൻ മടിയില്ല. തന്‍റെ ഗണ്മാൻമാരോട് ചോദിച്ചപ്പോൾ അവരും ഓർക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. മൊമെന്റോ കൊടുക്കൽ വലിയ സംഭവമല്ലെന്നും കടകംപള്ളി പറഞ്ഞു. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തുപോയിയും താൻ മൊമെന്റോ കൊടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ ഭക്തൻ എന്നാണ് കരുതിയിരുന്നത്. മൊമെന്റോ സ്വീകരിച്ച കുട്ടിയോട് ചോദിച്ചാൽ കാര്യങ്ങൾ കൃത്യമായി അറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി ഒന്നിലേറെ തവണ പോയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണഅ പുറത്തുവന്നിട്ടുള്ളത്. പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ടെന്നായിരുന്നു നേരത്ത കടകംപള്ളി പറഞ്ഞിരുന്നത്. 2016ൽ മന്ത്രിയായിരുന്നപ്പോൾ ശബരിമലയിൽ വെച്ച് പോറ്റിയെ കണ്ടിട്ടുണ്ടെന്നും പോറ്റിയുടെ നിർബന്ധത്തിനു വഴങ്ങി പൊലീസ് അകമ്പടിയോടെ 2017ൽ വീട്ടിൽ പോയെന്നുമാണ് കടകംപള്ളി പറഞ്ഞിരുന്നത്.
2017 മുതൽ കടകംപള്ളിയുമായി നല്ല ബന്ധമാണെന്നും തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും പോറ്റി എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.