തിരുവനന്തപുരം: പത്ത് വർഷം യു.ഡി.എഫ് അനുകൂല നേതാക്കളെ ക്രൂരമായി പീഡിപ്പിച്ചതിന്‍റെ ‘പ്രതികാരം’ എന്ന നിലക്കുള്ള ‘പണി’ ആഭ്യന്തരവകുപ്പിൽ തുടങ്ങി. പൊലിസ് ഒഫീസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ) നേതാക്കളെ സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസിൽ ആഭ്യന്തരവകുപ്പ് അഴിച്ചുപണിക്ക് തുടക്കം കുറിച്ചത്. പൊലീസ് ഒഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡി.ജി.പി പ്രത്യേക ഉത്തരവ് പുറത്തിറക്കി.
എൽ.ഡി.എഫ് സർക്കാറിന്‍റെ പത്ത് വർഷം യൂനിഫോമിടാതെ സ്പെഷൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്ത ഇവരെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് നിയമിച്ചത്. പത്തുവർഷമായി സ്പെഷൽ ബ്രാഞ്ചിലായിരുന്നു പ്രശാന്ത്. ജന.സെക്രട്ടറി സി.ആർ. ബിജുവിന് കൊച്ചി സിറ്റിയിലേക്കാണ് മാറ്റം.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൊലീസ് അസോസിയേഷൻ ജന.സെക്രട്ടറി ജി.ആർ. അജിത്ത് ഉൾപ്പെടെയുള്ളവർക്ക് കടുത്ത പീഡനമാണ് ഏറ്റത്. ട്രാഫിക്കിലും പിന്നീട് ജില്ല വിട്ടുള്ള ട്രാൻസ്ഫറുകളുമായിരുന്നു യു.ഡി.എഫ് അനുകൂല സംഘടനാ നേതാക്കൾക്ക് നേരിടേണ്ടിവന്നത്. ഭരണം മാറുന്ന സാഹചര്യം വന്നപ്പോഴാണ് അവരിൽ പലർക്കും തലസ്ഥാനത്തേക്ക് മാറ്റം ലഭിച്ചത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളെ പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് യു.ഡി.എഫ് അനുകൂലികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.