വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടം 2019ൽ പൂർത്തിയാക്കണമെന്ന കരാർ വ്യവസ്ഥ പാലിക്കാത്തതിന് അദാനി കമ്പനി നൽകേണ്ട അഞ്ച് വർഷത്തെ പിഴ 219 കോടി രൂപ പിണറായി സർക്കാർ ഒഴിവാക്കിയത് ഡീലിന്‍റെ ഭാഗമായിരുന്നോ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കരാറിൽ ഭേദഗതി വരുത്തി അഞ്ചുവർഷംകൂടി നീട്ടികൊടുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഫലത്തിൽ 40 വർഷം തുറമുഖം ഉപയോഗിക്കാനുള്ള കരാർ 45 വർഷമായി നീട്ടികൊടുത്തു.
കരാർ പ്രകാരം ആദ്യഘട്ടം പൂർത്തിയാക്കുന്നത് വൈകിയാൽ ദിവസത്തിന് 12 ലക്ഷം രൂപ പിഴ നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അഞ്ച് വർഷംകൊണ്ട് നൽകേണ്ട പിഴ 219 കോടിയാണ്. ഇതെല്ലാം രണ്ടുഘട്ടമായി ഒഴിവാക്കി. 43 കോടി പിന്നീട് തരാനുള്ളത് വയബിലിറ്റി ഗ്യാപ് ഫണ്ടിൽ വകയിരുത്തി ഒഴിവാക്കി.
വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് പരിശോധിക്കാൻ സർക്കാർ എംപവേഡ് കമ്മിറ്റി വെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ താൽപര്യം ഹനിക്കുന്ന ഒരു തീരുമാനവുമെടുക്കില്ല. കരാർ വായിക്കാതെയാണ് തുറമുഖത്ത് കുത്തകവത്കരണം വരുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്-സതീശൻ പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി വി.ഡി. സതീശനെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കൺസഷൻ എഗ്രിമെന്‍റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളത്. തുറമുഖം പൂർണമായും കേരള സർക്കാറിന്‍റെ ഉടമസ്ഥതയിലാണെന്ന വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുത്. കൺസഷനയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ചർച്ചയും എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നടന്നിട്ടില്ലെന്ന് ഫയലുകൾ പരിശോധിച്ചാൽ വ്യക്തമാകും. കരാർ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നും അദാനി ഗ്രൂപ്പിന്‍റെ കരാർ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.