തൃശ്ശൂർ: ആചാര വിശ്വാസങ്ങളും സംസ്കാരവും ഒന്നുചേർന്ന തൃശ്ശൂർ പൂരം ഇന്ന് കൊടിയിറങ്ങും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ സാധാരണ നിലയിലെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും പൂര പ്രേമികളും വിശ്വാസികളും നാടിന്‍റെ സംസാകാരത്തിന് തങ്ങളുടെ സാന്നിധ്യം കൊണ്ട് മികവേറ്റി. ഇന്ന് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് സമാപനം. അടുത്ത വർഷം ഏപ്രിൽ 16ന് ആണ് തൃശ്ശൂർ പൂരം നടക്കുക.
വൈകീട്ട് ആർഭാടങ്ങളും സ്പെഷൽ കുടകളും ഒഴിവാക്കി സാമ്പ്രദായിക പട്ടുകുടകൾ മാത്രമാണ് പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ മുഖാമുഖം ഉയർത്തിയത്. ആറിന് ആരംഭിച്ച കുടമാറ്റം ആറരയോടെ പൂർത്തിയായി. സാധാരണ ഒരു മണിക്കൂറോളം നീണ്ടുനിൽക്കാറുണ്ടായിരുന്ന കുടമാറ്റം വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സമയം ചുരുക്കുകയായിരുന്നു.
4.45ന് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടതോടെയാണ് ഘടക പൂരത്തിന് തുടക്കമായത്. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തി. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിച്ചു. ശേഷം രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം നടന്നത്. 250 കലാകാരൻമാർ അണിനിരന്നു. കടുത്ത ഉഷ്ണത്തിലും ചൂടും വെയിലും വകവെക്കാതെയാണ് ജനലക്ഷങ്ങൾ ഇവിടെ തടിച്ചു കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.