തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്ന് ആവശ്യപ്പെട്ട് വേക്ക് അപ് കേരളം. നാഷണൽ എഡ്യൂക്കേഷൻ പോളിസിയെ സ്‌കൂൾ വിദ്യാഭ്യാസത്തിലേക്ക് ഒളിച്ചുകടത്താനുള്ള ശ്രമമാണ് ഈ പദ്ധതിയെന്നും ഇത് ഭാവിതലമുറയെ ദോഷകരമായി ബാധിക്കുമെന്നും സംഘടന കുറ്റപ്പെടുത്തി.
മുൻ എൽ.ഡി.എഫ് സർക്കാർ ഈ പദ്ധതിയെ എതിർത്തത് ചൂണ്ടിക്കാട്ടിയുള്ളതാണ് സംഘടനയുടെ പ്രസ്താവന. കേന്ദ്രത്തിന് നൽകിയ നിവേദനത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ പദ്ധതിയിൽ പങ്കുചേരാൻ തീരുമാനിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വേക്ക് അപ് കേരളം ചെയർപേഴ്‌സൺ കെ. സച്ചിദാനന്ദൻ, ജനറൽ കൺവീനർ ഖദീജ മുംതാസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒപ്പിട്ട എം.ഒ.യു പ്രകാരം ഫെഡറൽ തത്വങ്ങളെ ബാധിക്കുന്നതും വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കുന്നതുമായ വ്യവസ്ഥകളാണ് പദ്ധതിയിലുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടി. മുൻ സർക്കാർ ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും, പുതിയ സർക്കാർ രൂപീകരിച്ച സമിതിയുടെ തീരുമാനപ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
പദ്ധതിയിൽ നിന്ന് പിന്മാറാൻ തടസ്സങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി അത് ജനങ്ങളോട് വിശദീകരിക്കണം. എസ്.എസ്.കെ ഫണ്ട് ഉൾപ്പെടെയുള്ള അവകാശപ്പെട്ട വിഹിതങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെങ്കിൽ നിയമപരമായ മാർഗ്ഗങ്ങൾ തേടുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭീഷണികൾക്ക് വഴങ്ങി ഒരു തലമുറയുടെ വിദ്യാഭ്യാസ അവകാശങ്ങൾ പണയം വെക്കരുതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായം ചരിത്രത്തെ വികലമാക്കുന്നതിനും കോർപ്പറേറ്റ് വത്കരണത്തിനും വഴിയൊരുക്കും. നിലവിൽ കേന്ദ്രീകൃത പരീക്ഷകളിലുണ്ടാകുന്ന വീഴ്ചകൾ തന്നെ ഭാവി തകർച്ചയുടെ സൂചനയാണെന്നും, അതിനാൽ തന്നെ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വേക്ക് അപ് കേരളം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.