തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയപാത 66 മായി ബന്ധിപ്പിക്കാനുള്ള റോഡുനിർമാണം സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് പത്ത് ദിവസത്തിനുള്ളിൽ പരിഹാരം കണ്ടെത്തുമെന്ന് ഡോ. ശശി തരൂർ എം.പി ക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഉറപ്പുനൽകി. ഇതുസംബന്ധിച്ച് ഡോ. ശശി തരൂർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അടുത്ത മാസം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനാൽ വിഴിഞ്ഞം തുറമുഖം അടിയന്തിരമായി ദേശീയപാത 66 മായി ബന്ധിപ്പിക്കുവാൻ റോഡ് നിർമിക്കണം. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിലേക്ക് കണ്ടെയ്നറുകളുടെ നീക്കത്തിനായി റോഡ് റെയിൽ ബന്ധങ്ങൾ ഇല്ലെങ്കിൽ വിഴിഞ്ഞം തുറമുഖത്തിൻറെ പ്രയോജനം പൂർണമായി ലഭിക്കില്ല.
അതിനാൽ എത്രയും പെട്ടന്ന് കണക്ഷൻ റോഡ് നിർമിക്കണം എന്ന സുപ്രധാന വിഷയം സംബന്ധിച്ച് ഡോ. ശശി തരൂർ എംപി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഇക്കാര്യം സംബന്ധിച്ച് ഡോ. ശശി തരൂരുമായി പൂർണമായും യോജിക്കുന്നുവെന്നും റോഡ് നിർമാണത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച ഉണ്ടായെന്നും പത്ത് ദിവസങ്ങൾക്കകം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖം സംബന്ധിച്ച സുപ്രധാന പ്രശ്നത്തിൽ അനുകൂലനയം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും വിഴിഞ്ഞത്തെ റെയിൽ, റോഡു പാതകളാൽ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങളുടെ പുരോഗതി വിലയിരുത്തി വേണ്ട ഇടപെടൽ തുടർന്നും നടത്തുമെന്ന് ഡോ. ശശി തരൂർ എം.പി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.