ചങ്ങനാശ്ശേരി: എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യം അടഞ്ഞ അധ്യായമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യവുമായി മുന്നോട്ടു പോകേണ്ടെന്ന ഡയറക്ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നു. തുഷാറിന്റെ ബുധനാഴ്ചത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന് തുഷാർ പറഞ്ഞിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണെന്നും ഐക്യത്തിന്റെ വാതിൽ അടയുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു തുഷാർ പറഞ്ഞത്. സുകുമാരൻ നായരെ വിളിച്ച് സംസാരിച്ചെന്നും അതൊന്നും പുറത്ത് പറയാനാവില്ലെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായ തുഷാർ അവകാശപ്പെട്ടു. എന്നാൽ, തുഷാർ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഐക്യം അടഞ്ഞ അധ്യായമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് ഐക്യം വേണ്ടെന്ന് വെച്ചത്. ഒരു ചർച്ചയും നടത്തിയിട്ടില്ല; ഇനി ഒരു ചർച്ചയും ഉണ്ടാകില്ല. എൻ.എസ്.എസിന് ഒരു വാക്കേ ഉള്ളു. എല്ലാ മതങ്ങളോടും ഒരേ നിലപാടാണ്. എസ്.എൻ.ഡി.പിയുമായി സൗഹൃദത്തിൽ പോകും- സുകുമാരൻ നായർ പറഞ്ഞു.
പത്മ പ്രഖ്യാപിച്ചതിൽ ഒരു വിരോധവുമില്ല. വെള്ളാപ്പള്ളിക്ക് കൊടുത്തത് നല്ല കാര്യമാണ്. പക്ഷേ, അതിലെല്ലാം രാഷ്ട്രീയമുണ്ടെന്നാണ് തന്‍റെ അഭിപ്രായം. വി.ഡി. സതീശനോടുള്ള വിരോധം കോൺഗ്രസിനോടില്ല. എയ്ഡഡ് മേഖലയോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് അവഗണനയാണ്- ജി.സുകുമാരൻനായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.