ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പ് നടത്തിയ കേസിൽ മോൻസൻ മാവുങ്കലിന് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് മോൻസൻന്റെ ജാമ്യാപേക്ഷ തള്ളിയത്. മോൻസൻ പ്രതിയായത് പോക്സോ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിലാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേരള ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മോന്‍സൻ സുപ്രീം കോടതിയെ സമീപിച്ചത്. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീൽ ഹർജിയിൽ മോൻസൻ മാവുങ്കൽ ആരോപിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്, തന്നെ ജയിലിനുള്ളില്‍ തന്നെ കിടത്താന്‍ ഉന്നത തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്നാണ് മോൻസന്റെ വാദം. താൻ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേരള സര്‍ക്കാരില്‍ ഉന്നത സ്വാധീനം ഉള്ള വി.ഐ.പി വനിത കാരണമാണ് തനിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും മോന്‍സൻ ആരോപിച്ചിരുന്നു. പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനി പെണ്‍കുട്ടിയുടെ സഹോദരന്റെയും ഭാര്യയുടെയും വിസ്താരമാണ് പൂര്‍ത്തിയാകേണ്ടത്.
ഇരുവരും വിദേശത്താണ്. അതുകൊണ്ട് തന്നെ വിസ്താരം നീണ്ടുപോകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് മോന്‍സൻ സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയതിന്‍റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് പുരാവസ്തു തട്ടിപ്പിൽ മോൻസനെതിരായ കേസ്.
മോൻസന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തവയിൽ ഒരു കുന്തവും പുരാതന നാണയങ്ങളും സംഗീത ഉപകരണങ്ങളും അടക്കം ഏകദേശം 15 വസ്തുക്കൾക്ക് മാത്രമാണ് യഥാർഥത്തിൽ പുരാവസ്തുമൂല്യമുള്ളതെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങി യഥാർഥ വസ്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച് മോൻസൺ പലരെയും കബളിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാധനങ്ങളെല്ലാം സന്തോഷി് എന്നയാളുടെ പക്കൽനിന്ന് വാങ്ങിയവയാണെന്ന് നേരത്തേ തെളിഞ്ഞിരുന്നു.
മ്യൂസിയം തുടങ്ങിയ ശേഷം പണം നൽകാമെന്ന ഉറപ്പിൽ ഏകദേശം 3.30 കോടി വിലമതിക്കുന്ന ഉരുപ്പടികൾ മോൻസൺ തട്ടിയെടുത്തെന്നായിരുന്നു സന്തോഷിന്റെ പരാതി. സാധനങ്ങൾ സന്തോഷിന്റേതാണെന്നു മോൻസണും കോടതി മുമ്പാകെ സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.