പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചു. നിർണായക സാഹചര്യത്തിൽ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ട്. ഇതിന് സാധിക്കാത്ത പക്ഷം പകരം സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വരുമെന്നതിനാൽ പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു.
സിനിമ താരവും 'അമ്മ' സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയെ വലിയ ആവേശത്തോടെയാണ് ട്വന്റി-20 പെരുമ്പാവൂരിൽ അവതരിപ്പിച്ചത്. എന്നാൽ വോട്ടർ പട്ടികയിലെ പേര് സംബന്ധിച്ച സാങ്കേതിക പ്രശ്നം തിരിച്ചടിയാവുകയായിരുന്നു.
നേരത്തെ ബിജെപി അനുകൂല നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുൻനിർത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാർഥിയായത്. പെരുമ്പാവൂർ തന്റെ അയൽപക്കമാണെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾ നേരിട്ടറിയാമെന്നും അവർ മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവർ തന്റെ പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചിരുന്നു.എന്നാൽ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ആയതിനുശേഷം മാത്രമേ ഇനി പ്രചാരണ രംഗത്ത് സജീവമാകാൻ ലക്ഷ്മിപ്രിയയ്ക്ക് സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.