തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍റെ മകൻ ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയിലെ ഉദ്യോഗസ്ഥനായ അരുൺകുമാർ, അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ ഉൾപ്പെടെ മുൻ സി.പി.എം നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ ലാക്കാക്കി ഫേസ്ബുക്കിലിട്ട കുറിപ്പ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. ഐ.എച്ച്.ആർ.ഡി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്. കേരള സർവിസ് ചട്ട വ്യവസ്ഥകൾകൂടി ബാധകമാക്കിയാണ് ഐ.എച്ച്.ആർ.ഡി പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരാതി നൽകിയത്.
‘‘രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അത്ഭുതമല്ല, സഹതാപമാണ് തോന്നുന്നത്’’ എന്നു തുടങ്ങുന്ന അരുൺകുമാറിന്‍റെ പോസ്റ്റാണ് പരാതിക്ക് ഇടയാക്കിയത്. പുന്നപ്ര-വയലാറിന്‍റെ മണ്ണിലെ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിൽ സ്വരഭേദം കേൾക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് കഴിയുമെന്നും അരുൺ ഫേസ്ബുക്കിൽ കുറിച്ചത് ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. അരുൺ കുമാറിനെ അടിയന്തരമായി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ സർക്കാറിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.