ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്‍റ് സജി ജോസഫ് വിമതനായി മത്സരിക്കും. കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ച് ഡി.സി.സി ഭാരവാഹികളടക്കമുള്ള പ്രാദേശിക നേതാക്കളുടെ കൂട്ടരാജി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, കോൺഗ്രസ് കർഷകസമിതി നേതാവ് ജോൺ പി. ടിറ്റോ, കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.ബി. രഘു, ഡി.സി.സി അംഗം ലാലിച്ചൻ പള്ളിവാതുക്കൽ, കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡന്‍റ് നോബിൻ ടി. ജോൺ എന്നിവരാണ് രാജിവെച്ചത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയായി റെജി ചെറിയാനെ പ്രഖ്യാപിച്ചതിന് പിന്നാലെ സജി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കൊപ്പം മങ്കൊമ്പിൽ വാർത്തസമ്മേളനം വിളിച്ചാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വികാരാധീനനായി പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്. കുട്ടനാട്ടിലെ ജനങ്ങൾ കഴിഞ്ഞകാലത്തെ തെറ്റു തിരുത്തും. കോൺഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം പൊട്ടിക്കരഞ്ഞു. പ്രസ്ഥാനത്തെയും നേതാക്കൻമാരെയും കുറ്റം പറയാൻ തനിക്ക് സാധിക്കില്ല. എന്നാൽ, കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാനാണ് ജനവിധി തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഘടകക്ഷികൾ നേർക്കുനേർ മത്സരിക്കുന്ന സീറ്റാണ് കുട്ടനാട്. എൽ.ഡി.എഫിനായി എൻ.സി.പിയുടെ സിറ്റിങ് സീറ്റിൽ തോമസ് കെ. തോമസാണ് പോരിനിറങ്ങുന്നത്. കേരള കോൺഗ്രസ് വൈസ് ചെയർമാനും വ്യവസായിയുമായ സജി ചെറിയാനാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ഡി.ജെ.എസിന്‍റെ സന്തോഷ് ശാന്തിയാണ് എൻ.ഡി.എ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.