ന്യൂഡല്‍ഹി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിൽ സെൻറ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് ബാബരി ബാഡ്ജ് നിർബന്ധിച്ച് ധരിപ്പിച്ചുവെന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിെൻറ പരാതിയിൽ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ റിപ്പോർട്ട് തേടി. പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് നിശാന്തിനിയോട് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് തേടിയ കമീഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംങ്കോ എസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
ക്രിസ്ത്യന്‍ മാനേജ്മെൻറ് നടത്തുന്ന സ്‌കൂളില്‍ ഹിന്ദു - ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭീഷണിപ്പെടുത്തി ബാഡ്ജ് ധരിപ്പിച്ചുവെന്നും സി.പി.എമ്മും എസ്.ഡി.പിഐയും ചേർന്ന് ഭരിക്കുന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമാണ് നടന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
താലിബാന്‍ ചെയ്യുന്നപോലെ വിദ്യാര്‍ത്ഥികളിലൂടെ തീവ്രവാദ - ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പ്രചരണം നടത്താനാണ് നീക്കമെന്നും കുട്ടികളെ തടഞ്ഞുനിര്‍ത്തി ബാഡ്ജ് ധരിപ്പിച്ചത് ബാലാവകാശ നിഷേധമാണെന്നും ആരോപിച്ച കൃഷ്ണദാസ് ഇതിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.