കോട്ടക്കൽ (മലപ്പുറം): സംസ്ഥാനത്തെ ആദ്യ ആധുനിക റേഷൻ കട കാടാമ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകൾ ആധുനികവത്കരിക്കുന്നതിലൂടെ ഗുണനിലവാരത്തോടെ ഉൽപന്നങ്ങൾ ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പൂർണമായും ഹൈടെക് ആയാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സെൻസർ ഘടിപ്പിച്ച ഉപകരണത്തിൽ വിരലമർത്തിയാൽ കൃത്യം അളവ് മണ്ണെണ്ണ കുപ്പിയിലെത്താൻ സംവിധാനം, സ്റ്റോക്കുള്ള ധാന്യത്തിെൻറയും മറ്റും അളവറിയാൻ ഡിജിറ്റൽ സ്ക്രീൻ ബോർഡ് എന്നിവയാണ് പുതിയ സംവിധാനങ്ങൾ.സാധനം വാങ്ങാനെത്തുന്നവർക്ക് ഡിജിറ്റൽ ടോക്കൺ എടുത്തശേഷം ചുമരിലെ പഴയ റേഷൻ വിതരണ കാലം ഓർമിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് വിശ്രമിക്കാം.
കാടാമ്പുഴയിലെ 168ാം നമ്പർ റേഷൻ കടയിലാണ് ആധുനിക സംവിധാനങ്ങൾ യാഥാർഥ്യമാക്കിയത്. ഉടമ കാടാമ്പുഴ മൂസ സ്വന്തം ചെലവിലാണ് സ്ഥാപനം നവീകരിച്ചത്. 56 വർഷമായി റേഷൻ കട നടത്തുന്ന മൂസ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂടിയാണ്.
വളാഞ്ചേരിയിലെ ആർക്കിടെക്റ്റ് സ്ഥാപനമാണ് ഈ റേഷൻ കടയിലേക്ക് മാത്രമായി ചെലവ് കുറഞ്ഞ രീതിയിൽ പ്രത്യേക സംവിധാനങ്ങൾ രൂപകൽപന ചെയ്തത്. കെ.കെ. ആബിദ് ഹുസൈൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.