കോഴിക്കോട് എസ്എഫ്ഐ ഇൻകം ടാക്സ് ഓഫീസിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ച് (ചിത്രം: പി. സന്ദീപ്)
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി എസ്.എഫ്.ഐ. സംസ്ഥാനത്ത് ജില്ലകളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, എൻ.ടി.എ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് എസ്.എഫ്.ഐ മാർച്ച്.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ ലോക് ഭവൻ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി എട്ട് മുതൽ ഒമ്പത് തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. എസ്.എഫ്.ഐ നേതാക്കളായ പി.എസ്. സഞ്ജീവിന്റെയും എം. ശിവപ്രസാദിന്റെയും നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ എസ്.എഫ്.ഐ പ്രതിഷേധം.
കൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാൻ വിദ്യാർഥികൾ തയാറായില്ല. കൊച്ചിയിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. എന്നാൽ, ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ മുന്നോട്ടുനീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങിയവർക്കെതിരെ പൊലീസ് ലാത്തിചാർജും നടത്തി. വിദ്യാർഥികൾ നിലവിൽ ബാരിക്കേഡിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നീക്കി. പത്തനംതിട്ടയിൽ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. നിലവിൽ ഡൽഹിയിലേക്ക് എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ സമരം വ്യാപിപിക്കാനാണ് തീരുമാനം.
അതേസമയം, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം. ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും എസ്.എഫ്.ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വ്യക്തമാക്കി.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.