എം.ആർ. അജിത് കുമാർ, എ.ഡി. തോമസ് എം.എൽ.എ

രക്ഷാപ്രവർത്തനം എന്ന് വിളിച്ച് ജനങ്ങളെ പരിഹസിച്ചവർക്ക് മുഖത്തേറ്റ അടി, ഇനിയെങ്കിലും തിരുത്താൻ തയാറാകണം -എ.ഡി. തോമസ് എം.എൽ.എ

കൊച്ചി: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ജി.ഡി.പി എം.ആർ അജിത് കുമാറിന് സസ്‌പെൻഷൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരായ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച വൈകീട്ട് ഡി.ജി.പി രവാഡ ചന്ദ്രശേഖർ സർക്കാറിന് കൈമാറിയിരുന്നു. പിന്നാലെയാണ് നടപടി. ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിൻറെ സ്ഥാനക്കയറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സസ്‌പെൻഷൻ ലഭിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

രക്ഷാപ്രവർത്തനം എന്ന് വിളിച്ച് കേരളത്തിലെ ജനങ്ങളെ പരിഹസിച്ചവർക്ക് മുഖത്തേറ്റ അടിയാണിതെന്നും ഇനിയെങ്കിലും തിരുത്താൻ തയ്യാറാകണമെന്നും എ.ഡി തോമസ് എം.എൽ.എ പറഞ്ഞു.

എസ്.എഫ്.ഐക്കാരനും ഡി.വൈ.എഫ്.ഐക്കാരനും യുവമോർച്ചക്കാരനും അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്രം കേരളത്തിലുണ്ട്. അതിനെ തല്ലിത്തകർക്കാം എന്ന് ആർക്കെങ്കിലും ധാരണയുണ്ടെകിൽ, അല്ലെങ്കിൽ അന്വേഷണം അട്ടിമറിക്കാം എന്ന് ഉദ്ദേശമുണ്ടെങ്കിൽ അവർക്കേറ്റ തിരിച്ചടിയാണിത്. കഴിഞ്ഞ പത്ത് വർഷക്കാലം എം.ആർ അജിത്കുമാർ, പി. ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിൽ നിന്ന് ക്രൂരമായ പീഡനം അനുഭവിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്ന യു.ഡി.എഫ് സർക്കാറിന്റെ വിവിധ പ്രതിനിധികൾ. അവരുടെ വിദ്യാർത്ഥി സംഘടനകൾ അനുഭവിച്ച സംഘർഷങ്ങൾക്ക് കയ്യും കണക്കുമില്ല. അതുകൊണ്ട് അവർക്ക് വഴങ്ങികൊടുക്കേണ്ട ആവശ്യം യു.ഡി.എഫ് സർക്കാറിനില്ലായെന്ന് എ.ഡി തോമസ് എം.എൽ.എ പ്രതികരിച്ചു.

കേസിലുണ്ടായ കാലതാമസം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ പത്ത് വർഷം ഭരണം നടത്തിയ എൽ.ഡി.എഫ് സർക്കാർ യു.ഡി.എഫ് പ്രതിനിധികളെ ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. അന്ന് പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിന്റെ നിലപാടാണ് ഒരു ക്രിമിനൽ സംഘത്തെയും വെറുതെ വിടില്ല എന്നത്. പുതിയ സർക്കാറിന്റെ തീരുമാനത്തിൽ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള ക്രിമിനൽ പ്രവർത്തനം ആരും അവർത്തിക്കാതിരിക്കട്ടെയെന്നും എ.ഡി തോമസ് കൂട്ടിച്ചേർത്തു.

അതേസമയം, തുടരന്വേഷണ റിപ്പോർട്ടിൽ അജിത്കുമാറിൻറെ വിശദീകരണം തേടിയശേഷമാണ് ഡി.ജി.പി ശിപാർശ സഹിതം കൈമാറിയത്. കേസ് ഡയറി തിരുത്തിയെന്ന് പറയുന്ന സമയത്ത് താൻ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ രക്ഷാദൗത്യ ഏകോപന ചുമതലയിലായിരുന്നെന്നാണ് എ.ഡി.ജി.പി നൽകിയ വിശദീകരണം. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31ന് വിരമിക്കുമ്പോൾ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. കഴിഞ്ഞ സർക്കാറിൻറെ കാലത്ത് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിരുന്നു.

Tags:    
News Summary - AD Thomas MLA reacts on MR Ajith Kumar's suspension incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.