വടക്കൻ സിക്കിമിലെ സെമയിൽ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് വീരമൃത്യുവരിച്ച സൈനികൻ വൈശാഖിന്റെ (27) മൃതദേഹം പാലക്കാട്ടെ വീട്ടിൽ എത്തിച്ചു. കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ എത്തിക്കുകയായിരുന്നു.
വാളയാർ അതിർത്തിയിൽ മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടു കൂടി തൊട്ടടുത്തുള്ള ചുങ്കമന്നം സർക്കാർ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷമായിരിക്കും സംസ്കാരം. തിങ്കളാഴ്ച ഉച്ചയോടെ തിരവുല്വാമല ഐവർ മഠത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
സൈനിക വാഹനാപകടത്തിൽ മരിച്ച പതിനാറുപേരിൽ മൂന്നുപേർ ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരാണ്. നാലുസൈനികർക്കാണ് പരിക്കേറ്റത്. ഇന്ത്യ-ചൈന അതിർത്തിയിലാണ് സെമ. വെള്ളിയാഴ്ച രാവിലെ ചാറ്റണിൽനിന്ന് തംഗുവിലേക്ക് പുറപ്പെട്ട മൂന്നുട്രക്കുകളിലൊന്നാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.
2015-ലാണ് വൈശാഖ് സേനയുടെ ഭാഗമായത്. 221 കരസേനാ റെജിമെന്റിൽ നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.