ഇൻഡക്ഷൻ കുക്കറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ -കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇൻഡക്ഷൻ കുക്കറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. പാചകവാതക ഇറക്കുമതിയിലെ പ്രതിസന്ധി മറിക്കടക്കാനാണ് ഇൻഡക്ഷൻ കുക്കറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ നിർദേശം നൽകിയത്. ഇന്ത്യയിൽ പാചകവാതകത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം വന്നതിനാൽ ഇൻഡക്ഷൻ കുക്കറുകൾക്ക് ഡിമാൻഡ് വർധിച്ചിട്ടുണ്ട്.

കേരളത്തിൽ പലയിടങ്ങളിലും ഇവയുടെ ലഭ്യതയിലും കുറവുണ്ട്. ഇതോടെ ഉപകരണങ്ങളുടെ ഉൽപാദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. എൽ.പി.ജി പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കുക്കിങ് ഉപകരണങ്ങൾക്ക് വലിയ ഡിമാൻഡാണ്. ഇതിന് അനുസരിച്ചുള്ള ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യവുമല്ല.

പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മതിയായ സ്റ്റോക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഇൻഡക്ഷൻ കുക്കറുകളുടെയും അവയിൽ ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളുടെയും ഉൽപാദനം കൂട്ടാനാണ് സർക്കാർ ആലോചന. കേന്ദ്ര സർക്കാരിന്‍റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം തദ്ദേശീയമായി ഇവയുടെ ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉൽപാദനം വർധിപ്പിക്കാൻ സർക്കാര്‍ ആവശ്യപ്പെട്ട സ്ഥിതിക്ക് സർക്കാർ ചില ഇളവുകള്‍ അനുവദിച്ചേക്കുമെന്നും വിവരമുണ്ട്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ സര്‍ക്കാർ മുൻകൂട്ടി തയാറെടുക്കുകയാണെന്നും വിദഗ്‍ധർ പറയുന്നു. എൽ.പി.ജിയെ ആശ്രയിക്കുന്നത് കുറക്കാനുള്ള മറ്റ് ബദൽ മാർഗങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. എൽ.പി.ജിക്ക് പകരം പൈപ്പിലൂടെയുള്ള പാചക വാതക (പി.എൻ.ജി) കണക്ഷനുകൾ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. പല സംസ്ഥാനങ്ങൾക്കും അധിക മണ്ണെണ്ണ വിഹിതവും അനുവദിച്ചു.

കേരളത്തിലെ അടുക്കളയിൽ പാചകരീതികൾ മാറ്റി പരീക്ഷിക്കുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറിയതായി വിവിധ ഷോപ്പുടമകൾ അറിയിച്ചു. വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ്, ഹോട്ട് പ്ലേറ്റ്, എയർ ഫ്രയർ എന്നീ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.

Tags:    
News Summary - Central government to increase production of induction cookers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.