തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് അവരുടെ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ ഓഫിസ് എപ്പോഴും തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രാജ്യത്തെ 29 മുൻ ബ്യൂറോക്രാറ്റുകളുടെ ഉപന്യാസങ്ങൾ ഉൾക്കൊള്ളുന്ന ‘ദി കേരള ക്ലബ്: കീപ്പേഴ്സ് ഓഫ് ദി ഫ്ലേം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം നേരിടുന്ന ഭരണപരവും ഘടനാപരവുമായ വെല്ലുവിളികളെ കൂട്ടായി നേരിടണം.
പ്രവാസികളുടെ പണമൊഴുക്ക് വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്ക് തിരിച്ചുവിടുക, പ്രധാന വ്യോമയാന കേന്ദ്രങ്ങൾ നിർമിക്കുക, തുറമുഖാധിഷ്ഠിത വികസനം പിന്തുടരുക എന്നിവയാണ് തന്റെ സ്വപ്ന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗ് വൈസ് ചെയർമാൻ അശോക് ലാഹിരി പുസ്തകം ഏറ്റുവാങ്ങി.
ശിവശങ്കർ മേനോൻ, വിനോദ് റായ്, അമിതാഭ് കാന്ത്, ഇ.കെ. ഭരത് ഭൂഷൺ, ടി.പി. ശ്രീനിവാസൻ, എസ്.എം. വിജയാനന്ദ്, ടി. ബാലകൃഷ്ണൻ, കെ. മോഹൻദാസ്, അൽഫോൺസ് കണ്ണന്താനം, കെ.ബി. വത്സലകുമാർ, ബി. സന്ധ്യ, ബ്രാൻഡ്സൺ കോറി തുടങ്ങിയവരാണ് ലേഖനങ്ങളുടെ രചയിതാക്കൾ. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറും മുൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസനുമാണ് എഡിറ്റ് ചെയ്തത്. ഡോ. കെ.എം. ചന്ദ്രശേഖർ, രഘുചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.