തിരുവനന്തപുരം: സ്പെഷൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം സർക്കാർ ചോദിച്ചുവാങ്ങിയ അടി. കഴിഞ്ഞ നാലുമാസമായി മുടങ്ങിക്കിടന്ന സ്പെഷൽ അരി വിതരണം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിെൻറ പരാതിയിലൂടെ വീണ്ടും ഗോഡൗണിലായത്.
റേഷൻ വിഹിതം കുറഞ്ഞ സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന മുൻഗണനേതര (നീല, വെള്ള) കാർഡുകാർക്ക് കിലോക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി വിതരണം സംസ്ഥാന സർക്കാർ തീരുമാനിച്ചത് ലോക്ഡൗൺ കാലത്താണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് ഒ.എം.എസ് (ഓപൺ മാർക്കറ്റ് സ്കീം) വഴി 22.50 രൂപക്ക് വാങ്ങുന്ന അരിയാണ് സബ്സിഡിയോടെ 15 രൂപക്ക് നൽകിയത്. എന്നാൽ, ഫണ്ടിെൻറ അപര്യാപ്തത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് കൂടാതെ നവംബറോടെ സ്പെഷൽ അരി വിതരണം സർക്കാർ നിർത്തിവെച്ചു. സർക്കാർ പ്രഖ്യാപനം വിശ്വസിച്ച് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ മുൻകൂർ സ്റ്റോക് എടുത്ത വ്യാപാരികൾ ഇതോടെ പ്രതിസന്ധിയിലായി. സ്റ്റോക്കില്ലാത്ത കടകളിൽകൂടി പൂർണമായി അരി എത്തിച്ചശേഷം വിതരണം ആരംഭിച്ചാൽ മതിയെന്നായിരുന്നു ഭക്ഷ്യവകുപ്പിെൻറ നിർദേശം.
790717.81 മെട്രിക് ടൺ അരിയാണ് (ഏകദേശം 1200 ലോഡ്) കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ വിവിധ റേഷൻ കടകളിലായി കെട്ടിക്കിടക്കുന്നത്. കൂടുതലും തെക്കൻ, മധ്യകേരളത്തിലെ കടകളിലാണ്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ- 172495.34 ടൺ. 100 ചാക്കുവരെ സ്റ്റോക്കിരിക്കുന്ന കടകളുണ്ട്.
കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാൻ നടപടി ആവശ്യപ്പെട്ട് റേഷൻ വ്യാപാരി സംഘടനകൾ നിരവധി തവണ നിവേദനം നൽകിയെങ്കിലും ഒന്നുമുണ്ടായില്ല. ഒടുവിൽ തെരഞ്ഞെടുപ്പ് ഏപ്രിലിൽ എത്തുമെന്ന് മനസ്സിലാക്കിയാണ് ഫെബ്രുവരി നാലിന് മന്ത്രിസഭാ യോഗം മാർച്ച് , ഏപ്രിൽ മാസങ്ങളിൽ സ്പെഷൽ അരി വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി എഫ്.സി.ഐയിൽനിന്ന് 42,040 ടൺ അരി ഇ- ലേലത്തിൽനിന്ന് വാങ്ങാനും തീരുമാനിച്ചു.
എന്നാൽ, ഉദ്യോഗസ്ഥരുടെയും പണം അനുവദിക്കുന്നതിൽ ധനവകുപ്പിൽനിന്നുണ്ടായ അനാസ്ഥമൂലവും മാർച്ച് ആദ്യവാരത്തിൽപോലും വിതരണം ആരംഭിക്കാൻ ഭക്ഷ്യവകുപ്പിനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.