സബര്‍ബന്‍ റെയില്‍: മുഖ്യമന്ത്രി ഉത്തരം പറയണം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച സബര്‍ബന്‍ റെയില്‍വേ പദ്ധതി വേണ്ടെന്നുവെക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് പകരം യു.ഡി.എഫ്. സര്‍ക്കാര്‍ 2013ല്‍ അവതരിപ്പിച്ച പദ്ധതിയാണ് സബര്‍ബന്‍ റെയില്‍ പദ്ധതി. ഇത് നടപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വളവുകള്‍ നിവര്‍ത്തി ഒട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം പരിഷ്‌കരിച്ചാല്‍ മതി. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും 300 ഏക്കര്‍ സ്ഥലവുമാണ്. ഇത് വേണ്ടെന്നുവെച്ച് രണ്ട് ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുന്നതും 1,383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതും പാരിസ്ഥിതികമായി വിനാശകരവുമായ സില്‍വര്‍ ലൈന്‍ നടപ്പാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനം കേരളത്തിന്റെ സര്‍വനാശത്തിന് വഴി തെളിക്കുന്നതാണ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 ജൂണ്‍ 13ന് പൊതുമരാമത്ത്- റെയില്‍വേ മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം സബര്‍ബന്‍ റെയില്‍ പദ്ധതി തത്വത്തില്‍ അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനക്ക് അയക്കാൻ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സബര്‍ബന്‍ റെയില്‍വേ പദ്ധതി മന്ത്രിസഭ പരിഗണിച്ചോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിസഭ ഇത് പരിഗണിച്ചെങ്കിൽ പദ്ധതി വേണ്ടെന്നു വെക്കാൻ തീരുമാനിക്കാനുള്ള കാരണം പൊതുസമൂഹത്തിന് മുമ്പില്‍ വെളിപ്പെടുത്താന്‍ മുഖ്യന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    
News Summary - Suburban Rail: CM should answer - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT