ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിനു നേരെ കല്ലേറ്

തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. ശശിധരൻപിള്ളയുടെ വീടിനു നേരെ കല്ലേറ്. ജനൽ ചില്ലകൾ തകർന്നു. തോട്ടപ്പുഴയിലെ വീടിന് നേരെ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.

പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് സി.കെ. ബിജുവും ഇയാളുടെ ഭാര്യ സഹോദരനും കല്ലെറിഞ്ഞശേഷം ഓടിപ്പോകുന്നത് കണ്ടതായി ശശിധരൻ പിള്ള പറഞ്ഞു. ഞായറാഴ്ച രാത്രി ഒരു സംഘം സി.പി.എം പ്രവർത്തകർ പഞ്ചായത്ത് ക്ലാർക്ക് സി.കെ. ബിജുവിന്‍റെ വീട് കയറി നടത്തിയ ആക്രമണത്തിൽ ബിജുവിനും ഭാര്യ മാതാവിനും നിസാര പരിക്കേറ്റിരുന്നു.

പഞ്ചായത്തിലെ ഫയലുകൾ തീർപ്പാക്കുന്നതിൽ ബിജു കാലതാമസം വരുത്തുന്നു എന്ന് ആരോപിച്ച് പ്രസിഡന്‍റ് കെ.ബി. ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ 11 മണിയോടെ തോട്ടപ്പുഴ നെടുമ്പ്രത്ത് മലയിലെ ബിജുവിന്‍റെ ഭാര്യവീട്ടിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഒരു സംഘം സി.പി.എം പ്രവർത്തകർ ബിജുവിന്‍റെ വീടിന് നേരെ ആക്രമണം നടത്തിയത്.

ജീവനക്കാരനെ വീട് കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ ഒരു കൂട്ടം ജീവനക്കാർ അവധിയെടുത്ത് ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് ഓഫിസ് കവാടത്തിനു മുന്നിൽ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം നടന്നത്.

Tags:    
News Summary - Stone pelted on the house of Iraviperaur gram panchayat president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.