കോളജ് ഡീൻ എം.കെ. നാരായണന്
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വാർഡന്റെ ചുമതലയുള്ള ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഡീൻ ഡോ. എം.കെ. നാരായണൻ, അസി. വാർഡന്റെ ചുമതലയുള്ള ഡോ. ആർ. കാന്തനാഥൻ എന്നിവരെയാണ് വൈസ് ചാൻസലർ പ്രഫ. പി.സി. ശശീന്ദ്രൻ സസ്പെൻഡ് ചെയ്തത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന കോളജ് ഡീനിന്റെയും അസി. വാർഡന്റെയും വിശദീകരണം തള്ളിയാണ് വൈസ് ചാൻസലർ ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഗവർണർ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്കു പകരം ചുമതലയേറ്റ വൈസ് ചാൻസലറാണ് രണ്ടുപേരോടും വിശദീകരണം തേടിയിരുന്നത്. വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടാണ് സസ്പെൻഷൻ നടപടി.
കോളജിലെ ആന്റി റാഗിങ് കമ്മിറ്റി പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 19 വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താനും ശിക്ഷാനടപടി സ്വീകരിക്കാനുമുള്ള തുടർപ്രവർത്തനങ്ങൾ ആന്റി റാഗിങ് സ്ക്വാഡ് സ്വീകരിച്ചുവരുന്നതായി വൈസ് ചാൻസലറുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത ഡീൻ ഡോ. എം.കെ. നാരായണനെയും കേസിൽ പ്രതിയാക്കിയേക്കും. ഡോ. നാരായണനെതിരേ തുടക്കം മുതൽ തന്നെ സിദ്ധാർഥന്റെ കുടുംബം ഉൾപ്പടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മരണം മൂടിവെക്കാൻ ശ്രമിച്ചുവെന്നും വിവരം കുടുംബത്തെപ്പോലും അറിയിച്ചില്ലെന്നതുൾപ്പടെയുള്ള ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരേ ഉയർന്നത്. കൂടാതെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന വിശദീകരണം ഡീനിനെ തള്ളി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡീനിനെ കൂടി കേസിൽ ഉൾപെടുത്താൻ നീക്കം നടക്കുന്നതായാണ് വിവരം.
അസി. വാർഡൻ ഡോ. കാന്തനാഥന്റെ ഭാര്യ ഡോ. വിനയ സി. ദാമുവും ബോർഡ് ഓഫ് മാനേജ്മെന്റ് മെമ്പർ കൂടിയായ ഡോ. ലീബ ചാക്കോയുമാണ് വനിത ഹോസ്റ്റൽ വാർഡന്മാർ. സിദ്ധാർഥനെതിരെ ആരോപണമുന്നയിച്ച പെൺകുട്ടി നൽകിയതെന്ന് പറയുന്ന പരാതിയുടെ പിന്നിൽ ലേഡീസ് ഹോസ്റ്റൽ വാർഡന്മാരാണെന്നും ആരോപണമുണ്ട്. ഇവർക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അതിനിടെ, സിദ്ധാർഥനെ മൃഗീയ പീഡനത്തിനിരയാക്കിയപ്പോൾ അതിക്രൂരമായി മർദിച്ചത് നാല് പേരാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശികളായ ആർ.എസ്. കാശിനാഥൻ, സിൻജോ ജോൺസൺ, മാനന്തവാടി സ്വദേശികളായ അമൽ ഇഹ്സാൻ, കെ. അരുൺ എന്നിവരാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.