‘പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്’ -എം.വി ജയരാജനെതിരെ രൂക്ഷവിമർശനവുമായി അർജുൻ ആയങ്കി

കോഴിക്കോട്/കണ്ണൂർ: സി.പിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശത്രുക്കളെക്കാൾ വലിയ ശത്രുവിനെപ്പോലെ തനിക്കെതിരെ പ്രതികരിച്ച എം.വി ജയരാജന്റെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് അർജുൻ ആയങ്കി ഉന്നയിച്ചിരിക്കുന്നത്. മറ്റെല്ലാവർക്കും തെറ്റുകൾ തിരുത്താനും പാർട്ടിയിലേക്ക് തിരിച്ചുവരാനുമുള്ള അവസരങ്ങൾ നൽകുമ്പോൾ, തനിക്ക് മാത്രം അയിത്തം കൽപ്പിക്കുന്നതെന്തിനാണെന്നാണ് പോസ്റ്റിൽ ചോദിക്കുന്നത്.

പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രതികരിച്ചതിനാണ് താൻ കള്ളക്കേസിൽ ജയിലിൽ അടക്കപ്പെട്ടതെന്നും അർജുൻ ആയങ്കി വ്യക്തമാക്കുന്നു. സഖാക്കൾക്ക് ആക്രമണത്തിൽ പരിക്കേറ്റപ്പോൾ സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പൊലീസിന്റെ തല്ലുകൊണ്ട് പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ പോയി സന്ദർശിച്ച് ആശ്വസിപ്പിച്ച നേതാക്കളുടെ നടപടിയെയും കുറിപ്പിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്. തനിക്ക് പിന്തുണ നൽകിയില്ലെങ്കിലും കുഴപ്പമില്ല, എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

എം.വി ജയരാജൻ പറഞ്ഞത്:

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജൻ ആവശ്യപ്പെട്ടു. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.‘അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല. ആയങ്കിയെ പിന്തുണക്കാൻ ആരെങ്കിലും തയാറാകുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണക്കുന്നത് എന്ന് കരുതണം. വളർന്നു വന്ന പാർട്ടിയെന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാർട്ടിയെ കുറിച്ചാണെന്നും ആയങ്കിയെ തേച്ചൊട്ടിച്ച ഒരു പാർട്ടിയെക്കുറിച്ച് അങ്ങനെ പറയാൻ ഇടയില്ലെന്നും’ എം.വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - arjun ayankis face book post against mv jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.