മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്ന് ആവശ്യം; സംസ്ഥാന വ്യാപകമായി സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്താൻ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്കുശേഷം സ്വകാര്യ ബസ് മേഖല വൻ നഷ്ടത്തിലായതിനാൽ മിനിമം യാത്ര നിരക്ക് 15 രൂപയാക്കണം എന്ന പ്രധാന ആവശ്യമാണ് സമരത്തിൽ ഉന്നയിക്കുക. ഡീസലിന് സബ്സിഡി, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധന തുടങ്ങിയ ആവശ്യങ്ങളും മുൻനിർത്തിയുള്ള സമരത്തിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് ഉടമകള്‍ പറഞ്ഞു.

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, നിലവിൽ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ സംബന്ധിച്ചുള്ള ശിപാർശകൾ അതിലില്ലെന്ന് ബസുടമകൾ പറയുന്നു. ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വിസ് നടത്തുന്നത് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുമെന്നും കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂളുകൾ പരിഷ്കരിക്കേണ്ടി വരുമെന്നുമാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ശിപാര്‍ശകള്‍ അപര്യാപ്തമാണെന്നും അസംതൃപ്തിയുണ്ടെന്നും നഷ്ടം നികത്താനുതകുന്ന നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് പറഞ്ഞ് വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍ ബസുടമകള്‍ തള്ളുകയായിരുന്നു.

പ്രതിദിനം 1500 മുതൽ 6000 രൂപവരെയാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടാകുന്ന നഷ്ടമെന്ന വാദം സമിതി ശെരിവെച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് സമിതി സിറ്റിങ് നടത്തിയത്. സെപ്തംബർ 30വരെയുള്ള നികുതി അടച്ചതിനാൽ സർക്കാരിന്‍റെ തുടർനടപടികൾ നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും ബസ് ഉടമകളുടെ തീരുമാനം. നടപടിയില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നിര്‍ത്തിവെക്കുന്നതില്‍ സെപ്റ്റംബര്‍ എട്ടിന് പാലക്കാട്ട് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.

Tags:    
News Summary - Kerala Private Bus Owners Demand ₹15 Minimum Fare and Threaten Statewide Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.