കോഴിക്കോട്: ജില്ലയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബ്രസീലിൽ നിന്ന് ദു ബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴി കരിപ്പൂരിലിറങ്ങിയ കോഴിക്കോട് ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. ഇയാൾ മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാമത്തെയാൾ ഷാർജയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ കാസർകോട് സ്വദേശിയാണ്.
ഇതോടെ കോഴിക്കോട് ജില്ലക്കാരായ രോഗികളുടെ എണ്ണം അഞ്ചായി. രണ്ട് കാസർകോട് സ്വദേശികൾ ഉൾപെടെ ജില്ലയിൽ ചികിത്സയിലുള്ളത് ഏഴ് കോവിഡ് രോഗബാധിതരാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡി. കോളജിൽ കഴിയുന്ന കാസർകോട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഉണ്ണികുളം, വേളം, കിഴക്കോത്ത്, നാദാപുരം എന്നിവിടങ്ങളില നിന്നുള്ളവരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിക്കപ്പെട്ടവർ.
ജില്ലയിൽ ചൊവ്വാഴ്ച 19 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രി െഎസൊലേഷൻ വാർഡുകളിലുള്ളവരുടെ എണ്ണം 35 ആയി. 9709 പേരാണ് നിലവിൽ മൊത്തം നിരീക്ഷണത്തിലുള്ളത്. ഇതിൽ 9674 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ്
ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബൈ വഴി മാർച്ച് 21ന് രാവിലെ 8 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഒരു ദിവസം വിമാനത്താവളത്തിൽ തന്നെ തങ്ങി. പിറ്റേദിവസം രാവിലെ 8.20 നുള്ള എയർ ഇന്ത്യയുടെ AI 425 (ഡൽഹി-കരിപ്പൂർ) വിമാനത്തിൽ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. എയർപോർട്ടിലെ മെഡിക്കൽ പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റി.
ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച കാസർഗോട് സ്വദേശി മാർച്ച് 23 നുള്ള എയർ അറേബ്യ എയർലൈൻസിൽ (G9 454) ഷാർജയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 3.00 മണിക്ക് എത്തി. വിമാനത്താവളത്തിൽ നിന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി. നാലുമണിയോടെ റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനകൾക്കുശേഷം ആംബുലൻസിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.