ദുബൈ: യു.എ.ഇയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കിടെ ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫയിൽ അതിശക്തമായ മിന്നൽപ്പിണരുകൾ പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബൈയ്ക്ക് പുറമെ അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലും അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെയാണ് ആകാശത്തെ കീറിമുറിച്ചെത്തിയ മിന്നൽപ്പിണരുകൾ 2,272 അടി ഉയരമുള്ള ഗോപുരത്തിന്‍റെ അഗ്രഭാഗത്ത് സ്പർശിച്ചു കടന്നുപോയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടി. മാസങ്ങൾക്ക് മുൻപ് മേഖലയിലുണ്ടായ സംഘർഷാവസ്ഥയ്ക്കിടെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ബുർജ് ഖലീഫയ്ക്ക് സമീപം പുകപടലങ്ങൾ സൃഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രകൃതിയുടെ രൗദ്രഭാവത്തെയും യുദ്ധഭീഷണികളെയും ഒരുപോലെ അതിജീവിച്ച് ബുർജ് ഖലീഫ ഇന്നും തലയുയർത്തി നിൽക്കുന്നു.
അതിശക്തമായ മിന്നലേറ്റിട്ടും കെട്ടിടത്തിനോ ഉള്ളിലുള്ളവർക്കോ യാതൊരുവിധ പ്രത്യാഘാതവും ഉണ്ടാകാത്തത് ഇതിലെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ മികവാണ്. നിർമ്മാണ വേളയിൽ തന്നെ ഉൾപ്പെടുത്തിയ സ്പെഷ്യൽ ലൈറ്റ്നിങ് പ്രൊട്ടക്ഷൻ സിസ്റ്റം ആണ് മിന്നലിനെ നേരിട്ട് ആഗിരണം ചെയ്യുന്നത്. കെട്ടിടത്തിന്റെ മുകളിലുള്ള ലൈറ്റ്നിങ് റോഡ് മിന്നലിനെ ആകർഷിക്കുകയും 'ഫാരഡെ കേജ്' സാങ്കേതികവിദ്യയിലൂടെ ആ അതിശക്തമായ വൈദ്യുത പ്രവാഹത്തെ കെട്ടിടത്തിന്റെ പുറം ചട്ടക്കൂടിലൂടെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. താഴെ സ്ഥാപിച്ചിട്ടുള്ള ഗ്രൗണ്ടിങ് സിസ്റ്റം ഈ വൈദ്യുതിയെ നേരിട്ട് മണ്ണിലേക്ക് എത്തിക്കുന്നതിലൂടെ ലിഫ്റ്റുകൾക്കും ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും യാതൊരു കേടുപാടും സംഭവിക്കുന്നില്ല.
ഒരേസമയം ഒന്നിലധികം മിന്നലുകൾ പതിച്ചാൽ പോലും സുരക്ഷിതമായിരിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. പ്രശസ്തമായ 124, 125, 148 നിലകളിലെ ഒബ്സർവേഷൻ ഡെക്കുകളിൽ എത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമ്മാതാക്കളായ ഇമാർ പ്രോപ്പർട്ടീസ് ഏകദേശം 1.5 ബില്യൺ ഡോളറിനാണ് (ഏകദേശം 12,500 കോടി രൂപ) ബുർജ് ഖലീഫ ഇൻഷ്വർ ചെയ്തിരിക്കുന്നത്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, ബുർജ് ഖലീഫയിലെ ഈ മിന്നൽ ലോകമെമ്പാടുമുള്ളവർക്ക് ഒരു ദൃശ്യവിരുന്നായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.