കോഴിക്കോട് : തന്റെ വസതിയായ 'ക്രസന്റ് ഹൗസിനെ' ചൊല്ലിയുള്ള കടബാധ്യതകൾ പാർട്ടി ഇടപെട്ട് തീർത്തതിന് പിന്നാലെ, വൈകാരികമായ ഒരു ഓർമ്മക്കുറിപ്പുമായി ഡോ. എം.കെ. മുനീർ. 1965-ൽ തന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ ക്രസന്റ് ഹൗസിന്റെ ഗൃഹപ്രവേശനത്തിനായി സുഹൃത്തുക്കൾക്ക് നൽകിയ ക്ഷണക്കത്ത് പങ്കുവെച്ചുകൊണ്ടാണ് മുനീർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
1965 മാർച്ച് 28 നായിരുന്നു ‘ക്രസന്റ്’ഭവനത്തിന്റെ ഗൃഹപ്രവേശനം. 61 വർഷങ്ങൾക്കിപ്പുറം അതേ ദിനത്തിലാണ് മുനീർ കുറിപ്പ് പങ്കുവെച്ചത്. 'ഇത് ഒരു പിൻ തുടർച്ച മാത്രമല്ല. ഒരു മനോഹരമായ കാലത്തിന്റെ ജീവനുള്ള സ്മരണ കൂടിയാണ്. അതേ ‘ക്രസന്റ് ഹൗസിൻറെ’ചുവരുകൾക്കുള്ളിൽ നിന്ന് ഈ നിമിഷങ്ങൾ വീണ്ടും ഓർമ്മിക്കാൻ അവസരം നൽകിയ എൻറെ പ്രിയപ്പെട്ട പാർട്ടിയെ കൃതജ്ഞതയോടെ ഓർക്കുന്നു.' എന്നാണ് മുനീർ കുറിച്ചത്. ഒപ്പം തന്‍റെ ബാപ്പ സി.എച്ച് മുഹമ്മദ് കോയ, പി. വി. കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് നൽകിയ ക്ഷണക്കത്ത് സൂക്ഷിച്ച അദ്ദേഹത്തിന്റെ പുത്രന് മുനീർ നന്ദിയും പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
മാർച്ച് 28 ❤️
കാലം പിന്നോട്ട് പോയതുപോലെ തോന്നുന്ന ഒരു ദിവസം…
1965-ൽ എൻറെ പിതാവ് , ‘ക്രസന്റ്’ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് സ്നേഹപൂർവ്വം നൽകിയ ക്ഷണക്കത്ത്,ഇന്നും അതേ ഭംഗിയോടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
ലളിതമായ കാർഡിൽ ഒരു കാലഘട്ടത്തിന്റെ ചാരുതയും, വാക്കുകളുടെ മാധുര്യവും, ബന്ധങ്ങളുടെ ആത്മാർത്ഥതയും ജീവിക്കുന്നു.
‘ഹൃദ്യമായി നിങ്ങളുടെ സാന്നിധ്യം അഭ്യർത്ഥിക്കുന്നു.’ലളിതമെങ്കിലും ഹൃദ്യം.
61 വർഷങ്ങൾക്കിപ്പുറം,
ഇത് ഒരു പിൻ തുടർച്ച മാത്രമല്ല.
ഒരു മനോഹരമായ കാലത്തിന്റെ ജീവനുള്ള സ്മരണ കൂടിയാണ്.
അതേ ‘ക്രസന്റ് ഹൗസിൻറെ’ചുവരുകൾക്കുള്ളിൽ നിന്ന് ഈ നിമിഷങ്ങൾ വീണ്ടും ഓർമ്മിക്കാൻ അവസരം നൽകിയ എൻറെ പ്രിയപ്പെട്ട പാർട്ടിയെ കൃതജ്ഞതയോടെ ഓർക്കുന്നു.
പി. വി. കുഞ്ഞബ്ദുള്ള മാസ്റ്റർക്കു ബാപ്പ നൽകിയ ഈ അമൂല്യമായ ക്ഷണക്കത്ത് സൂക്ഷിച്ച അദ്ദേഹത്തിന്റെ പുത്രനും സ്‌നേഹം…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.