തിരുവനന്തപുരം: സംഘ്പരിവാറിന്‍റെ തിരുവനന്തപുരത്തെ വക്താവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാറുമായി വിലപേശിയ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി പദവിക്ക് നിരക്കാത്തതാണ്. ഗവർണറായിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ല. സർക്കാറും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ല. ജീവശ്വാസം നിലക്കുന്നത് വരേയും താൻ കോൺഗ്രസായി തുടരും. മുതിർന്ന നേതാക്കളോട് താൻ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ ഭരണഘടന ബാധ്യത ചൂണ്ടിക്കാട്ടാൻ സർക്കാറിന് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാറിനേയും പ്രതിപക്ഷത്തേയും ഗവർണർ വിമർശിക്കുകയാണ്. ബി.ജെ.പി ചെയ്യേണ്ട കാര്യമാണ് ഗവർണർ ചെയ്യുന്നത്. ലോകയുക്ത ഓർഡിനൻസിൽ ഒപ്പിട്ടപ്പോൾ അത് ഭരണഘടന ബാധ്യതയാണെന്ന് പറഞ്ഞ ഗവർണർ പക്ഷേ നയപ്രഖ്യാപന പ്രസംഗം വന്നപ്പോൾ നിലപാട് മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഗവർണർ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.