സംരക്ഷണം തേടി ടി.കെ. ഗോവിന്ദനും നാദാപുരത്തെ യു.ഡി.എഫ് ഏജന്റും ഹൈകോടതിയിൽ

കൊച്ചി: സി.പി.എംവിട്ട് യു.ഡി.എഫ് സ്വതന്ത്രനായി തളിപ്പറമ്പിൽ മത്സരിക്കുന്ന ടി.കെ. ഗോവിന്ദനും നാദാപുരം മണ്ഡലത്തിലെ യു.ഡി.എഫ് പോളിങ് ഏജന്‍റ് കെ.എം. രഘുനാഥും പൊലീസ് സംരക്ഷണം തേടി ഹൈകോടതിയിൽ. ടി.കെ. ഗോവിന്ദന് പൊലീസ് സംരക്ഷണം നൽകിയതായി സർക്കാർ കോടതിയിൽ അറിയിച്ചു. ഇടതുമുന്നണി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്നും അട്ടിമറി സാധ്യതയുള്ളതിനാൽ സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ബൂത്ത് ഏജന്‍റുമാർക്കടക്കം പൊലീസ് സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് ഗോവിന്ദൻ നൽകിയ ഹരജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

പൊലീസ് സംരക്ഷണമുള്ളത് തെരഞ്ഞെടുപ്പ് കമീഷനും ചൂണ്ടിക്കാട്ടി. ഹരജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിന്‍റെയും പൊലീസ് മേധാവിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും വിശദീകരണം തേടി. ഹരജിക്കാരന് സംരക്ഷണം നൽകിയ ഉത്തരവിന്‍റെ പകർപ്പ് ഹാജരാക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. സി.പി.എം വിട്ടതിനാൽ തനിക്കും അനുകൂലികൾക്കും എൽ.ഡി.എഫിന്‍റെ ഭീഷണിയുണ്ടെന്നാണ് ഗോവിന്ദന്‍റെ പരാതി. ബൂത്ത് പിടിത്തം, കള്ളവോട്ട്, ഏജന്‍റുമാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവക്ക് സാധ്യതയുണ്ട്. അതിനാൽ, വോട്ടർമാർക്കും ബൂത്ത് ഏജന്‍റുമാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകണം, ഓരോ പോളിങ് സ്റ്റേഷനിലും ഒരു സബ് ഇൻസ്പെക്ടറും 10 സുരക്ഷ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ നിയോഗിക്കണം, ബൂത്തിന് പുറത്തും കാമറകൾ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചു.

ക്രമക്കേടിന് സാധ്യതയുണ്ടെന്നും സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തണമെന്നുമാവശ്യപ്പെട്ടാണ് നാദാപുരത്തെ യു.ഡി.എഫ് പോളിങ് ഏജന്‍റ് കെ.എം. രഘുനാഥ് കോടതിയെ സമീപിച്ചത്. ഓരോരുത്തരും പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചാൽ എന്തു ചെയ്യാനാകുമെന്ന് രണ്ടു ഹരജികളും പരിഗണിക്കവേ കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തി അവിടെ ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നാദാപുരത്തും മതിയായ പൊലീസ് സംരക്ഷണവും ലൈവ് വെബ്കാസ്റ്റിങ്ങും ഒരുക്കിയെന്നും വ്യക്തമാക്കി. തുടർന്ന് ഈ ഹരജിയും ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - T.K. Govindan and UDF agent from Nadapuram approach High Court seeking protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.