കൊച്ചി: ചികിത്സപിഴവ് മൂലം 65കാരി മരിച്ച സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചില്ലെന്ന ആരോപണവുമായി കൊച്ചുമകനും എഴുകോൺ സ്വദേശിയുമായ എസ്. ഷാൻ രംഗത്ത്. പരാതി നൽകി മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. അന്വേഷണം മനഃപൂർവം അട്ടിമറിക്കാനാണോ കാലതാമസമെന്ന് സംശയിക്കുന്നതായി വാർത്താസമ്മേളനത്തിൽ ഷാൻ പറഞ്ഞു.
സോറിയാസിസ് രോഗത്തിന് എം. റസിയക്ക് ചികിത്സ നൽകിയ കാക്കനാട് പടമുകളിലെ ക്ലിനിക്കിനും കൊല്ലത്തെ ഹോസ്പിറ്റലിനും എതിരെയാണ് ഷാന്‍ പൊലീസിൽ പരാതി നൽകിയത്. കാക്കനാട്ടെ ക്ലിനിക്കിൽ നിന്നും നൽകിയ മരുന്ന് കഴിച്ചതോടെ ചെറിയ തോതിൽ ത്വക്ക് രോഗമുണ്ടായിരുന്ന റസിയക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും വൈകാതെ അവസ്ഥ മോശമാവുകയും ചെയ്തു. തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരിയായ ചികിത്സ ആരംഭിക്കാതെ മൂന്നു ദിവസം രോഗിയെ ആശുപത്രിയിൽ കിടത്തി. രോഗിക്ക് ബോധക്ഷയം ഉണ്ടായതിന് പിന്നാലെയാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.
എന്നാൽ, കിഡ്നി അടക്കം ആന്തരികാവയവങ്ങൾ തകരാറിലായി. റസിയയുടെ മരണത്തിന് കാരണം ചികിത്സാ പിഴവും അനാസ്ഥയുമാണെന്ന് ഷാൻ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.