തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക സാഹിത്യ പുരസ്കാരം കഥാകൃത്ത് വൈശാഖൻ നിരൂപകൻ ഡോ. കെ.പി. മോഹനന് സമ്മാനിക്കുന്നു. ഉണ്ണി അമ്മയമ്പലം, ഡോ. കെ. ശ്രീകുമാർ, എം. കുഞ്ഞാപ്പ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മനോജ് ജാതവേദര്, സാബു കോട്ടുക്കൽ സമീപം
തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ സഞ്ചാരം വരെ പിന്നിലാണ്.
കള്ളത്തരങ്ങൾ വർധിക്കുന്ന ഈ സത്യാനന്തരകാലത്ത് എഴുത്തുകാരുടെയും വിശേഷിച്ച് സാഹിത്യ പത്രപ്രവർത്തനത്തിന്റെയും പ്രാധാന്യം വർധിച്ചിട്ടുണ്ട്. കാവലാകാനുള്ള ഉത്തരവാദിത്തം എഴുത്തുകാർക്കുണ്ട്. ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് ലോകത്തെ വിവിധ പ്രശ്നങ്ങളെ അതിൻ്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി ഓരോ എഡിറ്റോറിയലിലൂടെയും മറ്റു രചനകളിലൂടെയും വായനാലോകത്തിനു മുന്നിൽ എത്തിക്കുന്നതിൽ ഡോ. കെ.പി. മോഹനൻ കാണിച്ച ജാഗ്രത പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചാമത് അഷിത സ്മാരക പുരസ്കാരം സാഹിത്യ നിരൂപണത്തിലും സാഹിത്യ പത്രപ്രവർത്തനത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. കെ.പി. മോഹനന് നൽകി. വിവിധ സാഹിത്യ മേഖലകളിലെ മികച്ച സംഭാവനകൾക്ക് ഈ വർഷം പുരസ്‌കാരം നേടിയ മനോജ് ജാതവേദര് (കഥ), സാബു കോട്ടുക്കൽ (കവിത), ഡോ. കെ. ശ്രീകുമാർ (ജീവചരിത്രം), ബി.എൻ. റോയ് (നോവൽ), ബിന്ദു കാന (ഓർമ്മക്കുറിപ്പ്), ലളിതാംബിക അന്തർജനം പി. (ബാലസാഹിത്യം), ഹരികൃഷ്ണൻ സി.എസ്. (ബാലപ്രതിഭ), റോയി പൂച്ചേരിൽ (കാവ്യപ്രതിഭ), പ്രവീൺ കുമാർ ജെ. (യുവസാഹിത്യ പ്രതിഭ) എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. കവിത, കഥ യാത്രാവിവരണം, ബാലസാഹിത്യ രചന എന്നിവയിൽ സമ്മാനാർഹരായ എഴുത്തുകാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഷിതാ അനുസ്മരണ പ്രഭാഷണം നടത്തി. ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഡോ. കെ. ശ്രീകുമാർ, മനോജ് ജാതവേദര്, സാബു കോട്ടുക്കൽ, റാണി പി.കെ, ഷീന വി.കെ , കണ്ണനുണ്ണി, തങ്ക പി. സി തുടങ്ങിയവർ സംസാരിച്ചു. എം. കുഞ്ഞാപ്പ സ്വാഗതവും സുഭാഷ് പയ്യാവൂർ നന്ദിയും പറഞ്ഞു. ഉണ്ണി അമ്മയമ്പലം എഴുതിയ ആദ്യകാല സ്വാതന്ത്ര്യസമര പോരാളികൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വൈശാഖൻ ഡോ. കെ. ശ്രീകുമാറിനു നൽകി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.