കൊച്ചി: രാജ്യത്ത് പെട്രോളിന്റെയും എൽ.പി.ജിയുടെയും വിതരണം സുഗമമായി നടക്കുന്നതായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന പ്രചാരണത്തെത്തുടർന്നാണ് കമ്പനിയുടെ വിശദീകരണം. കുപ്രചരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം രാജ്യത്ത് 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്. ഏപ്രിൽ നാലിന് മാത്രം വ്യപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു. വിതരണത്തിലെ ക്രമക്കേട് തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 53 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 20 ഏജൻസികളുടെ വിതരണാവകാശം സസ്പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.