മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തത്തെ അതിജീവിച്ചവരില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് പുറത്തായ കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അര്‍ഹതയുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ ലിസ്റ്റിലും ടൗണ്‍ഷിപ്പിലും ഉള്‍പ്പെടാതെ പോയ 25 കുടുംബങ്ങള്‍ക്കാണ് പീപ്പിള്‍സ് ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കുക. മേപ്പാടി തൃക്കൈപറ്റയില്‍ നാല് ഏക്കര്‍ സ്ഥലത്ത് നിര്‍മാണം നടക്കുന്ന എറൈസ് മേപ്പാടി പ്രോജക്ട് കോംപ്ലക്സില്‍ 1024 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വീടാണ് നല്‍കുക. ഉരുൾദുരന്തത്തിനിരയായ നിരവധി കുടുംബങ്ങൾ സർക്കാറിന്റെ പുനരധി വാസ ലിസ്റ്റിൽ ഉൾപ്പെടാത്തത് സംബന്ധിച്ച് മാധ്യമം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് ‘എറൈസ് മേപ്പാടി’ എന്ന പേരില്‍ 20 കോടി രൂപയുടെ സമഗ്ര പുനരധിവാസ പാക്കേജ് ആണ് പീപ്പിള്‍സ് ഫൗണ്ടേഷന് പ്രഖ്യാപിച്ചിരുന്നത്. ദുരന്തബാധിത കുടുംബങ്ങളുടെ കച്ചവട-തൊഴില്‍ പുനഃസ്ഥാപത്തിനുള്ള പദ്ധതികള്‍ക്കാണ് പീപ്പിള്‍സ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയില്‍ ഊന്നല്‍ നല്‍കിയത്. അതു പ്രകാരം 74 കച്ചവട സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തനും 65 സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും പീപ്പിള്‍സ് ഫൗണ്ടേഷന് സഹായം നല്കി. 40 സ്ത്രീകള്‍ക്ക് പങ്കാളിത്തമുള്ള രണ്ട് തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും അതിജീവിതരുടെ സഹായത്തിനുമായി മേപ്പാടിയില്‍ റീജനല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.