ശബരിമല: മണ്ഡലകാലത്തിെൻറ പുണ്യാനുഭവമായ തങ്കപ്രഭ ചൊരിയുന്ന അയ്യനെ കണ്ടുവണങ്ങാൻ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. ആറന്മുളയിൽനിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന തങ്കഅങ്കി ചാർത്തി വ്യാഴാഴ്ച വൈകീട്ട് ദീപാരാധന നടന്നു. വെള്ളിയാഴ്ചയാണ് മണ്ഡലപൂജ. സൂര്യഗ്രഹണം കൂടിയായതിനാൽ ആറുമണിക്കൂർ നട അടച്ചിടേണ്ടിവന്നതോടെ വൻതിരക്കാണ് സന്നിധാനത്തുള്ളത്.
ആറരയോടെ പതിനെട്ടാംപടിക്ക് മുകളിലെത്തിച്ച തങ്കഅങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി തിരുനടയിലേക്ക് ആനയിച്ചു. തുടർന്നാണ് തങ്കഅങ്കി ചാർത്തി ദീപാരാധന നടന്നത്. വ്യാഴാഴ്ച വൈകീട്ട് മുതൽക്കേ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഉച്ചയോടെ പമ്പയിൽ എത്തി. വൈകീട്ട് അഞ്ചരയോടെ തങ്കഅങ്കി ഘോഷയാത്രയെ എതിരേൽക്കാൻ നിയോഗിക്കപ്പെട്ടവർ നടയിൽനിന്ന് ഹാരമണിഞ്ഞ് ശരംകുത്തിയിലേക്ക് പുറപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച പതിവുപോലെ മൂന്നിന് തിരുനട തുറന്നു. 3.15 മുതൽ ആറേമുക്കാൽ വരെ മാത്രമായിരുന്നു രാവിലെ നെയ്യഭിഷേകം. സൂര്യഗ്രഹണ സമയം കണക്കിലെടുത്ത് രാവിലെ 7.30 മുതൽ 11.30 വരെ സന്നിധാനത്തെയും പമ്പയിലെയും മുഴുവൻ നടകളും അടച്ചിട്ടു. 11.35ന് ക്ഷേത്രനട തുറന്നു. തുടർന്ന് പുണ്യാഹം, കലശാഭിഷേകം എന്നിവയും 12 മുതൽ ഒരുമണി വരെ നെയ്യഭിഷേകവും നടന്നു. കളഭകലശം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവക്കുശേഷം രണ്ടിന് നട അടച്ചു. വൈകീട്ട് അഞ്ചിന് ശ്രീകോവിൽ വീണ്ടും തുറന്നു. തുടർന്നാണ് തങ്കഅങ്കി ചാർത്തി ദീപാരാധന നടന്നത്. രാത്രി 9.30ന് അത്താഴപൂജക്കുശേഷം ഹരിവരാസനം പാടി 11ന് നട അടച്ചു.
മണ്ഡലപൂജ ദിനമായ വെള്ളിയാഴ്ച പുലർച്ച മൂന്നിന് തുറക്കും. 3.15 മുതൽ ഏഴുവരെ നെയ്യഭിഷേകം. 7.30ന് ഉഷപൂജ. എട്ടുമുതൽ 9.30 വരെ നെയ്യഭിഷേകം തുടരും. 10നും 11.40നും മധ്യേ കുംഭം രാശിയിൽ തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. ഉച്ചക്ക് ഒന്നിന് നട അടക്കും.
വൈകീട്ട് നാലിന് നട വീണ്ടും തുറക്കും. വൈകീട്ട് 6.30ന് തങ്കഅങ്കി വിഭൂഷിതനായ അയ്യന് ദീപാരാധന നടക്കും. 9.30ന് അത്താഴപൂജക്കുശേഷം 10ന് നട അടക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപ്തിയാകും. ജനുവരി 15നാണ് മകരവിളക്കുത്സവം.
തീർഥാടകരെ തടയുന്ന പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ല –എൻ.വാസു
ശബരിമല: തീർഥാടകരെ വനപാതയിലടക്കം തടയുന്ന പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസു. മണ്ഡലപൂജക്ക് മുന്നോടിയായി സന്നിധാനത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്താവളങ്ങളിൽ അടക്കം തീർഥാടക വാഹനങ്ങൾ തടയുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടു ദിവസമായി പൊലീസ് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വിഷമങ്ങളുണ്ടാക്കി. ശബരിമലയുമായി ബന്ധപ്പെട്ട പൊലീസിെൻറ ക്രമീകരണങ്ങളിൽ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്ത് സമവായത്തിലെത്തും.
ശബരിമലയിലെ വരുമാനം 156 കോടി കവിഞ്ഞതായും പ്രസിഡൻറ് വ്യക്തമാക്കി. 39 ദിവസത്തെ കണക്കുപ്രകാരം 156,60,19,661 രൂപയാണ് വരുമാനം. എണ്ണിത്തിട്ടപ്പെടുത്താത്ത നാണയങ്ങള്‍കൂടി എണ്ണിക്കഴിയുന്നതോടെ തുക ഇനിയും വര്‍ധിക്കും. കഴിഞ്ഞവര്‍ഷം ഇതേ ദിവസംവരെ വരുമാനം 105,29,88,864 രൂപയായിരുന്നു. ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ വരുമാനം രേഖപ്പെടുത്തിയത് 2017ല്‍ ആയിരുന്നു-39 ദിവസങ്ങളിലായി 164,03,89,374 രൂപ. ഇപ്രാവശ്യം നാണയങ്ങൾ കൂടി എണ്ണിക്കഴിയുമ്പോള്‍ 2017ലെ വരുമാനത്തില്‍നിന്ന് വലിയ കുറവുണ്ടാകിെല്ലന്നാണ് പ്രതീക്ഷ.
ദേവസ്വം സുരക്ഷ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിയമനങ്ങള്‍ പരിഗണിക്കും. ബോര്‍ഡിന് ഇപ്പോള്‍ 100 സുരക്ഷ ജീവനക്കാരാണുള്ളത്. തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്. രവി, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി ദേവസ്വം കമീഷണര്‍ സുധീഷ്കുമാര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
സത്രത്തില്‍നിന്ന് പ്രവേശനം ഉച്ചക്ക് രണ്ടുവരെ മാത്രം
ശബരിമല: പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന പാതയുടെ തുടക്കമായ സത്രത്തില്‍നിന്ന് തീര്‍ഥാടകരെ ഉച്ചക്ക് രണ്ടുവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് വനം വകുപ്പ് അധികൃതര്‍. രാവിലെ ഏഴു മുതലാണ് സത്രത്തില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിട്ടു തുടങ്ങുന്നത്. ഉച്ചക്ക് രണ്ടിനുശേഷം സത്രത്തില്‍നിന്ന് യാത്ര തിരിച്ചാല്‍ സന്ധ്യക്ക് മുമ്പ് സന്നിധാനത്ത് എത്തിെല്ലന്നതാണ് യാത്ര നിയന്ത്രണത്തിനുള്ള കാരണം.
വന്യമൃഗ സാന്നിധ്യമുള്ള ഈ ദുര്‍ഘട പാതവഴി സന്നിധാനത്തേക്ക് 12 കിലോമീറ്ററാണ് ദൂരം. സത്രം മുതല്‍ പുല്ലുമേടുവരെ ആറ് കിലോമീറ്ററും അവിടുന്ന് സന്നിധാനം വരെ ആറ് കിലോമീറ്ററുമാണുള്ളത്.
മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് മാത്രമാണ് ഭക്തര്‍ക്ക് ഈ പാതയിലൂടെ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.