ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് നട തുറന്ന് ശ്രീകോവിലിൽ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി വിളക്ക് തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാംപടി ഇറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിച്ചു. ഇതിനുശേഷം തീര്‍ത്ഥാടകരെ ദര്‍ശനത്തിനായി പതിനെട്ടാം പടി കടത്തിവിട്ടു തുടങ്ങി.
തിങ്കളാഴ്ച വിശേഷാൽ പൂജകളൊന്നും ഉണ്ടായിരുന്നില്ല. പൂജകളും നെയ്യഭിഷേകവും ചൊവ്വാഴ്ച ആരംഭിക്കും. ജനുവരി 12നാണ് എരുമേലിയിൽ പേട്ടതുള്ളൽ. 13ന് മകരസംക്രമ നാളിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്ര സന്നിധിയിൽനിന്ന് പുറപ്പെടും. 15നാണ് മകരവിളക്ക്. 15ന് പുലര്‍ച്ച 2.30നാണ് മകരസംക്രമ പൂജ. 19വരെ നെയ്യഭിഷേകമുണ്ടാകും. 20വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
മാളികപ്പുറത്തെ വലിയ ഗുരുതിക്കുശേഷം 21ന് രാവിലെ ഏഴിന് നടഅടച്ച് ആചാരപരമായി താക്കോൽ കൂട്ടവും പണക്കിഴിയും മേൽശാന്തി പന്തളം രാജപ്രതിനിധിക്ക് കൈമാറും. രാജപ്രതിനിധി പതിനെട്ടാം പടി ഇറങ്ങിയശേഷം ഇവ തുടർന്നുള്ള ഒരു വർഷത്തെ പൂജകൾക്കായി മേൽശാന്തിയെ തിരികെ ഏൽപ്പിക്കും. തുടർന്ന് തിരുവാഭരണത്തോടൊപ്പം അദ്ദേഹം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും. ഇതോടെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.