കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ നിരീക്ഷണത്തിന് ഹൈകോടതി സ്റ്റേ. രണ്ടു കേസുകളിലും തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ പരമാർശങ്ങൾ നീക്കണമെന്നും ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഇടക്കാല ഉത്തരവ്. തന്ത്രിയെയും പ്രോസിക്യുഷനെയും കേട്ടും പ്രോസിക്യൂഷൻ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചും ഹരജിയിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹരജി ഏപ്രിൽ ഏഴിന് പരിഗണിക്കാൻ മാറ്റി. അതുവരെയാണ് പ്രത്യേക കോടതി നിരീക്ഷണം സ്റ്റേ ചെയ്തത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തന്ത്രിക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടു. ഹരജി പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥന് നൽകുകയും വേണം.
കേസ് ഡയറിയും പ്രോസിക്യുഷൻ രേഖകളും പരിശോധിച്ചിട്ടും തന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടില്ലെന്നാണ് പ്രത്യേക കോടതി ഫെബ്രുവരി 18ലെ ഉത്തരവിൽ നിരീക്ഷിച്ചതെന്ന് സർക്കാറിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒട്ടേറെ ഘടകങ്ങൾ പ്രോസിക്യൂഷൻ രേഖകളിലുണ്ടായിരിക്കെയാണ് ഈ നിരീക്ഷണം. സ്വർണക്കൊള്ള കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ തന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്ന തരത്തിലുള്ള ഈ നിരീക്ഷണം കുറ്റപത്രം നൽകുന്നതിനടക്കം തടസ്സമാകും. ഈ സാഹചര്യത്തിൽ, ഹരജി തീർപ്പാകുംവരെ പ്രത്യേക കോടതിയുടെ നിരീക്ഷണം സ്റ്റേ ചെയ്യണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.
സർക്കാറിന്‍റെ ആശങ്കക്ക് പ്രഥമദൃഷ്ട്യ അടിസ്ഥാനമുണ്ടെന്ന് വിജിലൻസ് കോടതി ഉത്തരവ് പരിശോധിച്ചതിൽനിന്ന് വ്യക്തമാണെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് നിരീക്ഷിക്കുന്ന ഡിവിഷൻ ബെഞ്ച് തന്ത്രിയെയടക്കം പ്രതിയാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടികളിൽ തൃപ്തി അറിയിച്ചതാണ്. അതിനാൽ, സർക്കാറിന്‍റെ ആശങ്കയിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് വിശദാംശങ്ങൾ വിശദമായി പരിശോധിച്ച് കേസ് കേൾക്കാൻ തീരുമാനിച്ചത്.
ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളപ്പടിയിലെയും സ്വർണം മോഷ്ടിച്ച സംഭവത്തിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സർക്കാറിന്‍റെ ഹരജിയിലെ വാദം. കേസിലെ 16ാം പ്രതിയാണ് തന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.