തിരുവനന്തപുരം: പി.എം ശ്രീയിൽ സർക്കാർ അടുത്തൊരു സ്റ്റെപ്പ് എടുത്തു വെക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ എസ്എഫ്ഐ കേരളത്തിൽ ഉണ്ടെന്ന് ബോധം വേണമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ഞങ്ങൾ സമരമേ ചെയ്തില്ല, ഉടനെ സമരത്തിന് ഇറങ്ങിയതുകൊണ്ടാണ് ഞങ്ങൾക്ക് ചൊറി പിടിച്ചത് എന്നാണ് ഒരു എംഎൽഎ പറഞ്ഞത്. ആ എംഎൽഎ ജയിലിൽ കിടന്നത് എന്തിന്റെ പേരിലായിരുന്നു എന്നൊക്കെ കേരളം കണ്ടതാണ്. സ്വന്തം സഹപ്രവർത്തകർ പരാതി കൊടുത്തിട്ടാണ് ആ എംഎൽഎ ജയിലിൽ കിടന്നത്. അതൊക്കെ കേരളം കണ്ടതാണ് -സഞ്ജീവ് പറഞ്ഞു.
‘കേരളത്തിൽ ഉത്തരവാദിത്വത്തോടു കൂടി രാഷ്ട്രീയം സംവദിക്കാൻ ഞങ്ങൾ തയ്യാറുണ്ട്. ആ ഉത്തരവാദിത്വം ഞങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ട്. കേരളത്തിലെ പൊതുവിദ്യാർഥികളെ ബാധിക്കുന്ന ഏത് രാഷ്ട്രീയ വിഷയത്തിലും ഞങ്ങൾ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എവിടെയും ഒരിഞ്ച് പുറകോട്ട് പോകാൻ ഞങ്ങൾക്ക് യാതൊരുവിധ അജണ്ടയുമില്ല. ഞങ്ങളുടെ അജണ്ട ഈ രാജ്യത്തിന്റെ ഭരണഘടനയെ മുന്നോട്ടു വെക്കുക, ആ ഭരണഘടനക്ക് അനുസൃതമായി പൊതുവിദ്യാഭ്യാസത്തെയും കേരളത്തിന്റെ മതനിരപേക്ഷ ബോധ്യത്തെയും സംരക്ഷിക്കുക എന്നതാണ്.
ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയിൽ എല്ലാ വിഷയത്തിലും ഇടപെടും. ബസ് കൺസഷൻ, സർവ്വകലാശാല വിഷയം, ഗവർണർ പ്രശ്നം തുടങ്ങി എല്ലാ വിഷയത്തിലും ഇടപെടും. പിഎം ശ്രീയിൽ അടുത്തൊരു സ്റ്റെപ്പ് എടുത്തു വെക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ എസ്എഫ്ഐ കേരളത്തിൽ ഉണ്ടെന്ന ബോധത്തോടുകൂടി വേണം എടുത്തുവെക്കാൻ. സ്കൂളുകളെ ഐഡന്റിഫൈ ചെയ്യതാൽ തീർച്ചയായും ശക്തമായ സമരം ഉണ്ടാകും. ഫ്രീസ് ചെയ്ത നിലപാട് എന്താണോ അത് അവിടെ തന്നെ നിൽക്കണം. അതിനപ്പുറത്തേക്ക് പോകാൻ ഞങ്ങൾ അനുവദിക്കില്ല’ -സഞ്ജീവ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടം സ്വകാര്യബസുകൾ വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം. സ്വകാര്യ ബസുകളിൽ അമിത ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സഞ്ജീവ് പറഞ്ഞു. അമിതചാർജ് വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥികൾക്ക് കൂടി സൗജന്യ യാത്ര കൊണ്ടുവരണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.
സർവകലാശാല സിൻഡിക്കേറ്റ് നിയമനങ്ങളിലും എസ്.എഫ്.ഐ വിമർശനം ഉയർത്തി. ആർ.എസ്.എസിന് വേണ്ടി ജോലി ചെയ്ത ആർ. ശശികുമാറിനെ സിൻഡിക്കേറ്റിൽ നിയമിച്ചു. വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒന്നും പ്രതികരിക്കുന്നില്ല. ആർ.എസ്.എസുകാരനെ സർക്കാർ ഓർഡറിൽ സിൻഡിക്കേറ്റ് മെമ്പറായി നോമിനേറ്റ് ചെയ്യുകയാണ്. കാവിവത്കരണത്തോട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മൃദു സമീപനമെന്നും അവർ ആരോപിച്ചു.
കേരള സർവകലാശാല വി.സി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ല. എന്താണ് വി.സി കാണിക്കുന്നത്. എം.ജി സർവകലാശാല വി.സി. ഡോക്ടർ മാവൂത്ത് വിദ്യാർഥികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ്. ആർ.എസ്.എസ് നയങ്ങളാണ് താൻ നടപ്പാക്കുന്നതെന്ന് വി.സി തന്നെ പ്രഖ്യാപിക്കുകയാണ് അവർ ആരോപിച്ചു. കേരളത്തിൽ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷത്തിന് മാത്രമാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.