തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല, മകരവിളക്ക് തീർഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർഥാടകരെ അനുവദിച്ചുകൊണ്ട് നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗം തീരുമാനിച്ചു. ഓരോ സംസ്ഥാനത്തുനിന്നും എത്ര തീർഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നതുൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചു.
ചീഫ് സെക്രട്ടറി, ഡി.ജി.പി, ദേവസ്വം, വനം, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറിമാർ അടങ്ങിയതാണ് സമിതി. മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചാരണാർഥം ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വെര്‍ച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന തീർഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആൻറിജൻ ടെസ്റ്റ് നടത്തും. പമ്പയിലും സന്നിധാനത്തും വിരിവെക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയിൽ വിരിവെക്കാനുള്ള സൗകര്യം ഒരുക്കും.
കുടിവെള്ളവിതരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 100 രൂപ പമ്പയിൽ അടച്ച് സ്റ്റീൽ പാത്രത്തിൽ വെള്ളം വാങ്ങാം. മടങ്ങി വന്ന് പാത്രം ഏൽപിക്കുമ്പോൾ തുക തിരികെ നൽകും. തിരുവാഭരണ ഘോഷയാത്ര കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.